കോട്ടയം: ചെസ്സ് ഗ്രാന്റ് മാസ്റ്റര്‍ പദവിയാണ് അര്ജ്ജുന്.കെ എന്ന കോഴിക്കോടുകാരന്റെ ലക്ഷ്യം. നൂറിലധികം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത അര്‍ജ്ജുന്റെ ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഇപ്പോള്‍ 2076 ആണ്. സിഎംഎസ് കോളേജില്‍ നടക്കുന്ന ഏഴാമത് ഫിഡേ ഇന്റര്‍നാഷണല്‍ റേറ്റിംഗ് ടൂര്‍ണമെന്റ് ചാമ്പ്യനാകാന്‍ കഴിയുമെന്നാണ് അര്‍ജ്ജുന്റെ പ്രതീക്ഷ. കെആര്‍എം ചെസ്സ് അക്കാദമി കെ.ആര് മധുസൂദനന് ആണ് ചെസ്സില്‍ അര്‍ജ്ജുന്റെ ഗുരു. ഒമ്പതാം വയസ്സില്‍ തുടങ്ങിയ ചെസ്സ് കളിയില്‍ ഇതുവരെ പത്തിലധികം ഇന്റനാഷണല്‍ ചെസ്സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. പത്തിലധികം ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട് ഈ മിടുക്കന്.
2008 ല്‍ നടന്ന സ്റ്റേറ്റ് അണ്ടര്‍ 17 ലും 2011 ല്‍ നടന്ന സ്റ്റേറ്റ് അണ്ടര്‍ 25 ലും അര്ജ്ജുന് വിജയം നേടിയിട്ടുണ്ട്. കൂടാതെ 2011 ല്‍ കര്‍ണ്ണാടകയില്‍ നടന്ന ഓള് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ്, ഈ വര്‍ഷം ഗുജറാത്തില്‍ നടന്ന ഓള് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലും വിജയം കൈവരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല ടീം കളിക്കാരനായ അര്ജ്ജുന് മുംബൈ മേയര്‍സ് കപ്പ്, കല്‍ക്കട്ട ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ടൂര്‍ണമെന്റ്, ദല്‍ഹി ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ടൂര്‍ണമെന്റ്, ഇന്റര്‍നാഷണല്‍ ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് തുടങ്ങിയ നിരവധി ടൂര്‍ണമെന്റുകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അര്ജ്ജുന് മോഹന്‍-ലത ദമ്പതികളുടെ മകനാണ്. സഹോദരി മേഘ ഫാഷന്‍ ഡിസൈനറാണ്.
ഏഴാമത് ഫിഡെ ഇന്റര്‍നാഷണല്‍ റേറ്റിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി 9 സംസ്ഥാനങ്ങളില്‍ നിന്നായി 180 മത്സരാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ റേറ്റിംഗ് ഉയര്‍ത്തുന്നതിനും കൂടുതല്‍ മികവ് തെളിയിക്കുന്നതിനുമാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. നാല് ദിവസങ്ങളായി 9 ഘട്ടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: