തൊടുപുഴ: ഗ്രാമപഞ്ചായത്തുകളില്‍ ഇനി മെമ്പര്‍മാരുടെ തന്നിഷ്ടപ്രകാരം പദ്ധതികള്‍ അനുവദിക്കാനാവില്ല. ഗുണഭോക്താക്കളുടെ ലിസ്റ്റ് പഞ്ചായത്തുകളില്‍ കര്‍ശനമായും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവ് നല്കി.കേന്ദ്രം നല്കുന്ന പണം അനര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്നും പാഴാക്കുന്നില്ലെന്നും ഉറപ്പാക്കാനാണിത്. ഇതുവഴി പണം ചെലവിടുന്ന വഴികളില്‍ വരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അഴിമതി തടയാനും ഇതുവഴി കഴിയും.
ഈ മാസം അഞ്ചിനാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി സെക്രട്ടറി എസ്.രാകേഷ്കുമാര്‍ പുറത്തിറക്കിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് അര്‍ഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതികളില്‍ തിരിമറികള്‍ നടക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. പല പഞ്ചായത്തുകളിലും ഗുണഭോക്തൃ ലിസ്റ്റില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ കുത്തിനിറയ്ക്കുന്ന ശൈലിയാണ് നിലനിന്നിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കും. ഗുണഭോക്താക്കളുടെ ലിസ്റ്റ് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണം. പഞ്ചായത്ത് മന്ദിരത്തിന് പുറമേ ആവാസ് സോഫ്റ്റ്വെയറിലും ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വര്ഷാവര്ഷങ്ങളില് കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: