കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിന്‍ കാളമുക്ക് പണിക്കരുപടിയില്‍ വെളുത്തേടത്ത് വീട്ടില്‍ നിഖില്‍ ആന്റണി, മട്ടാഞ്ചേരിയില്‍നിന്ന് ആലുവ കുന്നത്തേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന നസീര്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സിഐ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കല്യാണ്‍ സില്‍ക്സിന് സമീപത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ബൈക്കുകളില്‍നിന്ന് നിഖില്‍ ആന്റണി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടതോടെ പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായി മറുപടി നല്‍കുകയും ബൈക്ക് പോലീസിനെ ഏല്‍പ്പിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
വിശദമായ ചോദ്യംചെയ്യലില്‍ ഇടപ്പള്ളി ഒബ്റോണ്‍ മാളിനടുത്തുനിന്ന് മോഷ്ടിച്ച ബൈക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് വ്യക്തമായി. ധാരാളം ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ കൈവശമുള്ള പ്രതികള്‍ ഷോപ്പിംഗ് കോംപ്ലക്സിനടുത്തും തിരക്കുള്ള സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തിട്ടുള്ള മോട്ടോര്‍ സൈക്കിളുകള്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടിച്ച് കൊണ്ടുപോകുന്നത്. നിഖിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിഐ ആലുവ കുന്നത്തേരിയിലെ വാടക വീട്ടിലെത്തി കൂട്ടുപ്രതി നസീറിനെയും അറസ്റ്റ് ചെയ്തു.
നിഖില്‍ ആന്റണി മുളവുകാട് പോലീസ്സ്റ്റേഷന് അതിര്‍ത്തിയില്‍ ക്ഷേത്രഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലും സെന്‍ട്രല്‍ സ്റ്റേഷനിലെ തന്നെ മറ്റൊരു വാഹനമോഷണക്കേസിലും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. നസീര്‍ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ പ്രതിയാണ്.
സമീപകാലത്ത് റോഡിലൂടെ നടന്നുപോയ സ്ത്രീകളുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചെടുത്തിട്ടുള്ള ധാരാളം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലെല്ലാം മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ വ്യാജമായിരുന്നു. ഈ പ്രതികള്‍ക്ക് ആ മോഷണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദ്യം ചെയ്യ്ത് വരുകയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സെന്‍ട്രല്‍ സിഐ അയ്യപ്പന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, കൈലാസ്, ജോയ്കുമാര്‍, മണി, രാജേഷ് ഷാജി, ജോസഫ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: