കാക്കനാട്: തൃക്കാക്കരയില്‍ വികസനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പിനെചൊല്ലി യൂത്ത്കോണ്ഗ്രസിനുള്ളിലും ചേരിപ്പോര്. പ്രസ്താവനാ യുദ്ധവുമായി യൂത്ത് നേതാക്കളും രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍ പോഷകസംഘടനകളിലേക്കും വ്യാപിച്ചു. 17 നാണ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.
ഒരുമാസം മുന്‍പ് എ ഗ്രൂപ്പുകാര്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ അജിതാ തങ്കപ്പനെ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് അജിത്ബാബു രാജിവെച്ചത്.
തൃക്കാക്കര നഗരസഭാ വികസന കാര്യ സ്ഥിരം സമിതി സ്ഥാനത്തു നിന്നും രണ്ടാഴ്ച മുന്‍പ് രാജി വെച്ച അജിത് ബാബു ജോസഫിനെ തന്നെ അധ്യക്ഷനാക്കാനാണ് യുഡിഎഫ് നീക്കം. എന്നാല്‍ കോണ്‍ ഗ്രസ് പാര്‍ട്ടിക്കകത്തെ വിള്ളല്‍ മാറ്റാന്‍ ഇതേവരെ നേതാക്കള്‍ക്കായിട്ടില്ല. ഇതിനിടെയാണ് യൂത്ത് നേതാക്കള്‍ അജിത് ബാബു ജോസഫിനെ തിരികെ കൊണ്ടുവരണമെന്നും വേണ്ടായെന്നുമുള്ള പ്രസ്താവനകളുമായി എത്തിയത്.
കൗണ്‍സിലര്‍ കെ. ഇ. അലിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി, വൈസ് പ്രസിഡന്റ് ഹബീബ് പേരെപ്പാടന്‍ സിസിബിജു, ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണി കാക്കനാട് എന്നിവര്‍ കെപിസിസി പ്രസിഡന്റിനു കത്ത് നല്‍കിയിട്ടുണ്ട്.
തോന്നുമ്പോള്‍ രാജിവെക്കാനും തിരികെ സിംഹാസനത്തില്‍ ഇരുത്താനും തങ്ങളെ കിട്ടില്ലെന്ന് ഐഎന്‍ ടിയുസി യൂത്ത് വിംഗ് പ്രസിഡന്റ് കൂടിയായ ഉണ്ണി കാക്കനാട് പറഞ്ഞു. ഒരു കാരണവശാലും അജിത്ബാബു ജോസഫിനെ തിരികെ കൊണ്ടുവരാന്‍ കൂട്ടുനില്‍ക്കില്ലെന്ന് ഉണ്ണി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്ത് നില നില്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷരീഫ് വാഴക്കാല പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാണ് കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അജിത തങ്കപ്പനെ തിരികെ കൊണ്ടുവന്നത്. ഇതിലേക്ക് സുപ്രധാനമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അതുതന്നെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യൂത്ത് നേതാക്കളായ സിദ്ദിഖ് , പി. എ. നിയാസ്, കെ. എം. മനാഫ് എന്നിവര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടയിലും ഇവരുടെ ഭിന്നത മറ നീക്കി പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: