ആലുവ: ഹൈന്ദവ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യം യാഥാര്‍ത്ഥ്യമാക്കി കീഴ്മാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നിര്‍മ്മാണോദ്ഘാടനം 16ന് അന്‍വര്‍ സാദത്ത് എല്‍എല്‍എ നിര്‍വഹിക്കും. മുള്ളംകുഴിയില്‍ നിലവില്‍ പട്ടികജാതി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ശ്മശാനത്തോട് ചേര്‍ന്ന് 15 സെന്റ് സ്ഥലത്താണ് 75.10 ലക്ഷം രൂപ ചെലവില്‍ ഗ്യാസ് ഫയേര്‍ഡ് ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നത്.
കളമശേരി നഗരസഭ സമീപകാലത്ത് നിര്‍മ്മിച്ച ആധുനിക ക്രിമിറ്റോറിയത്തിന്റെ മാതൃകയിലാണ് ശ്മശാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 45 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി നേരത്തെ നീക്കിവെച്ചിരുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന ആവശ്യംകൂടി പരിഗണിച്ചാണ് എസ്റ്റിമേറ്റ് 75.10 ലക്ഷമാക്കിയത്. കീഴ്മാട് പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എസ്എന്‍ഡിപി യോഗം, എന്‍എസ്എസ്, കെപിഎംഎസ്, വിശ്വകര്‍മ്മ സഭ, വേളാര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങി വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നുണ്ടാക്കിയ ആക്ഷന്‍ കൗണ്‍സില്‍ ദീര്‍ഘകാലമായി ശ്മശാന ആവശ്യവുമായി സമരരംഗത്തുണ്ടായിരുന്നു.
സിപിഎമ്മും, ബിജെപിയും ശ്മശാനത്തിന്റെ പേരില്‍ സമരം നടത്തിരുന്നു. പഞ്ചായത്ത് അധികൃതര്‍ ശ്മശാനം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ ശ്രമം നടത്തിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടുനീളുകയായിരുന്നു. ഭരണപക്ഷത്തെ ചിലര്‍ പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിനും ഗ്രൂപ്പ് മുതലെടുപ്പിനും ഉപയോഗിച്ചു. ഒടുവില്‍ ജില്ലാ കളക്ടറില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ച ശേഷമാണ് നിര്‍മ്മാണോദ്ഘാടനം നിശ്ചയിച്ചത്.
നിര്‍മ്മാണോദ്ഘാടനത്തിന് ശേഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി. എ. അബ്ദുള്‍ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. രഹന്‍രാജ്, വൈസ് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു മത്തായി, അംഗം കെ. കെ. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: