ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നു. 1.5 ലക്ഷത്തോളം പേര് ഇപ്പോഴും പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനിടെ ഇന്നലെ രാവിലെ പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെനേരം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 8.30 ഓടെയാണ് നേരിയ തോതില്‍ മഴ പെയ്തത്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.
അഞ്ചു ദിവസമായി താഴ്വരയില് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇതേതുടര്‍ന്ന് പ്രളയത്തിലകപ്പെട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരുന്നു. മഴ വീണ്ടും കനക്കുന്നത് ജനങ്ങളില്‍ പ്രളയഭീതിയുളവാക്കിയിട്ടുണ്ട്.
വ്യോമസേനയും സൈന്യവും നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 30,000 സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി വ്യോമസേനാ വക്താവ് ജെറാഡ് ഗാല്‍വെ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് വ്യോമസേന വൈസ് മാര്‍ഷല്‍ ഉപ്കര്ജിത് സിംഗ് പറഞ്ഞു. താഴ്വര മുഴുവനും സമുദ്രത്തിനു സമാനമാണെന്നും സിംഗ് പറഞ്ഞു.
കാലാവസ്ഥ മോശമാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ടെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി. കേറിനില്ക്കാന് ഒരിടം പോലുമില്ലാതെ ലക്ഷക്കണക്കിനുപേരാണ് പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്നതെന്നും സേന വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന ഇതുവരെ 49,115 ഓളം പേരെ കാശ്മീരില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.
പ്രളയത്തില്‍ ഇതുവരെ 200 ഓളം പേര് മരിച്ചെന്നും 142,000 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. 137 ദുരിതാശ്വാസ ക്യാമ്പുകളിലായി 100,000 പേരെ പാര്‍പ്പിച്ചിട്ടുമുണ്ട്.
അതേസമയം,പ്രളയത്തെതുടര്‍ന്ന് 5,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ജമ്മുകശ്മീരിനുണ്ടായത്. പാലങ്ങള്‍,റോഡുകള്‍,ആശുപത്രികള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങളാണ് കൂടുതലും താറുമാറായത്. 5,000 കോടി മുതല്‍ 6,000 കോടി രൂപവരെയാണ് സംസ്ഥാന സര്‍ക്കാര്‍ നാശനഷ്ടം കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: