ചിന്താരത്നം
മംഗലശീലേ ബാലേ! നിനക്കു ബോധിപ്പാനാ-
യിങ്ങനെ ചൊന്നേന്‍ പരിഭാഷയായാത്മതത്ത്വം.
എന്നുടെ ഗുരുവരന്തന്നുടെ കാരുണ്യത്താല്‍
നന്നെന്നുസമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുര്മ്മുഹുരഞ്ജലിചെയ്തീടുന്നേന്.
ഭാഷയെന്നോര്‍ത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികള്‍ ധരിച്ച മഹാജനം
യോഷമാര്‍ക്കറിവാനായ്ക്കൊണ്ടു ഞാന്‍ ചുരുക്കമായ്
ഭാഷയായുരചെയ്തേന്‍ ക്ഷമിക്ക സമസ്തരും
ചിന്തിക്കും തോറും സാരമുണ്ടിതിലതുമൂലം
‘ചിന്താരത്ന’മെന്നു പേരിടുന്നു ഭക്തിയോടും സന്തതം പഠിച്ചീടുന്നവര്ക്കുബന്ധമറ്റു
സന്തതാനന്ദമായ സായൂജ്യമനുഭവം.
ആശയം:- ഹേ മംഗലശീലേ ഇങ്ങനെ നിനക്കുവേണ്ടി ഞാന്‍ ആത്മതത്ത്വത്തെ ഗുരുവരന്റെ അനുഗ്രഹത്താല്‍ ചുരുക്കി മലയാള ഭാഷയില്‍ പരിഭാഷയായിപറഞ്ഞിരിക്കുന്നു. ഇത് ആത്മജ്ഞാനം ഉണ്ടാകാല്‍ ഉപകരിക്കുന്നതാണെന്ന് വഴിപോലെ മനസ്സിലാക്കി എല്ലാവരും സമ്മതിക്കണം. അതിനുവേണ്ടി ഞാന്‍ എല്ലാവരോടും വീണ്ടും വീണ്ടും കൈകൂപ്പുന്നു. ഇത് മലയാളമാണെന്നു വിചാരിച്ച് കാവ്യനാടകാദികള്‍ പഠിച്ച പണ്ഡിതന്മാരായ ജനം ദയവായി നിന്ദിക്കരുത്. അറിവില്ലാത്ത സ്ത്രീജനങ്ങള്‍ക്ക് ആത്മബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഞാനിതു ചുരുക്കി എഴുതിയത്. അതുകൊണ്ട് എല്ലാവരും എന്നോടു ക്ഷമിക്കണം. ഇതിനെക്കുറിച്ച് ചിന്തിക്കുന്തോറും സാരമുള്ളതിനാല്‍ ഇതിന് ചിന്താരത്നം എന്ന് ഞാന്‍ പേരിടുന്നു. ഇത് എപ്പോഴും പഠിക്കുന്നവര്‍ക്ക് സംസാരബന്ധം അറ്റ് പരമാനന്ദപ്രാപ്തിയുണ്ടാകും.
(കാവ്യനാടകാദികള്‍ പഠിച്ച് പാണ്ഡിത്യം നേടിയതുകൊണ്ട് പരമാനന്ദപ്രാപ്തിയുണ്ടാകുന്നില്ല. അവര്‍ക്ക് ഗര്‍വ്വു വര്‍ദ്ധിക്കുകയേയുള്ളു, അജ്ഞാനികള്‍ക്കുവേണ്ടിയാണ് ഇതു രചിച്ചത്. സ്ത്രീകള്ക്കുവേണ്ടിയെന്നു പറഞ്ഞത് എഴുത്തച്ഛന്റെ വിനയംകൊണ്ടാണ്. ഇത് പഠിച്ച് മനനംചെയ്തുറപ്പിക്കുന്നവര്ക്ക് ആത്മബോധം ഉറയ്ക്കുമെന്നതിന് സംശയമില്ല.
മലയാളത്തിന്റെ പരമാചാര്യനായ തുഞ്ചത്തെഴുത്തച്ഛന്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ചത് ആത്മബോധം ഉണ്ടായി സംസാരനിവൃത്തിയുണ്ടാകാന് എല്ലാവരും പരിശ്രമിക്കണമെന്നാണ്. ചിന്തിക്കുന്നവര്‍ക്ക് രത്നമായി നമുക്കു ലഭിച്ച ചിന്താരത്നത്തിന്റെ ഈ വ്യാഖ്യാനം ആ പരമാചാര്യന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.)
ശുഭം
.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: