ന്യൂദല്‍ഹി: പാഠം ചൊല്ലിക്കൊടുത്ത അധ്യാപകനും പഠിച്ച വിദ്യാര്‍ത്ഥിയും ഒരേ ഹാളില്‍ പരീക്ഷയ്ക്കിരിക്കേണ്ടിവന്നാലോ?. പറയുന്നത് ഇന്ത്യന്‍ ബോക്സര്‍മാരായ അഖില്‍ കുമാറിനെയും മന്ദീപ് ജാംഗ്രയെയും കുറിച്ചാണ്. അഖില്‍ ഗുരുവും മന്ദീപ് ശിഷ്യനും. ഏഷ്യന്‍ ഗെയിംസിലെ ഇടിക്കൂടാണവരുടെ പരീക്ഷാ ഹാള്‍. രണ്ടുപേരും വ്യത്യ സ്ത വിഭാഗങ്ങളില്‍ രാജ്യത്തിനുവേണ്ടി പൊരുതാനിറങ്ങും.
പരിക്കും ഫോമില്ലായ്മയും കാരണം അഖിലിനെ എല്ലാവരും എഴുതിത്തള്ളിയ കാലം. ഒരു നാള് മന്ദീപ് അഖിലിനെ തേടിയെത്തി. സ്വന്തം പുനര്ജനിക്കൊപ്പം മന്ദീപിന്റെ കഴിവുകള്‍ വളര്‍ത്താനും അഖില്‍ ഏറെ ശ്രദ്ധവച്ചു. അങ്ങനെ റിങ്ങിലെ ദ്രോണരും അര്ജുനനുമായവര്.
ആശാനെക്കുറിച്ച് പറയുമ്പോള്‍ മന്ദീപിന് നൂറുനാവാണ്. ‘എനിക്കറിയാമായിരുന്നു ഇതു സംഭവിക്കുമന്ന്. വാശിക്കാരനായ ബോക്സറാണ് അഖില്‍ ഭായ്. ഒരു നാള് ഇന്ത്യന്‍ ബോക്സിങ്ങിലെ സല്മാന് ഖാനൊപ്പം ടീമില്‍ ഞാനുമുണ്ടാവുമെന്നു നിനച്ചു, മന്ദീപ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
സല്മാന് ഖാനാണ് എന്റെ ഇഷ്ട നടന്. സല്‍മാനെപ്പോലെ ആകര്‍ഷകമാണ് അഖില്‍ ഭായിയുടെ വ്യക്തിത്വം. അതുപോലെ ഹൃദയാലുവും. തേടിയെത്തുന്നവരെയെല്ലാം അദ്ദേഹം സഹായിക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ബോക്സിങ്ങിലെ സല്മാന് എന്നു വിശേഷിപ്പിച്ചത്, എന്റെ ജീവിതം രൂപപ്പെടുത്തിയത് ഭായിയാണ്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല, ആറുവര്‍ഷമായി കൂടെയുള്ള അഖിലുമായുള്ള ബന്ധത്തിന്റെ ആഴം മന്ദീപ് അടിവരയിട്ടു.
‘ഒരു തിരിച്ചുവരവിനെപ്പറ്റി മന്ദീപ് എപ്പോഴും പറയുമായിരുന്നു. വരുന്നിടത്തുവച്ചു കാണാമെന്നു ഞാന്‍ കരുതി. ഒരിക്കലും അത്തരമൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചില്ല. എല്ലായ്പ്പോഴും മന്‍ദീപിനൊപ്പം നില്‍ക്കാനാണ് ശ്രമിച്ചത്. എന്റെ കായിക ക്ഷമത വീണ്ടെടുക്കാനും ആവതു ചെയ്തു. പക്ഷേ, മന്ദീപ് പറഞ്ഞു സംഭവിച്ചപ്പോള്‍ അതിശയം തോന്നുന്നു, അഖില്‍ പറഞ്ഞു.
അവനില്‍ എനിക്കു വലിയ പ്രതീക്ഷകളുണ്ട്. മന്ദീപ് ചെറുപ്പമാണ്. ഒപ്പം ആരോഗ്യവാനും. ഏഷ്യന്‍ ഗെയിംസിനിടെയും മന്ദീപിന് എന്റെ കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കേണ്ടിവരും. മന്ദീപിനെ പ്രോത്സാഹിപ്പിക്കാനും ഉപദേശിക്കാനും ഞാനുണ്ടാവും, അഖില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: