കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലാ നേതൃത്വത്തിലേക്ക്.സിപിഎം ജില്ലാ നേതാവിന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇന്നലെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ മറ്റ് തിരക്കുകള്‍ പറഞ്ഞ് ഡ്രൈവര്‍ ചോദ്യംചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകണമെന്ന് ഡ്രൈവര്‍ക്ക് ക്രൈംബ്രാഞ്ച് സംഘം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മനോജിന്റെ കൊലപാതക ഗൂഡാലോചന ഈ നേതാവിലേക്ക് വിരല്‍ ചൂണ്ടിയിരിക്കെയാണ് ഡ്രൈവറെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. നിരവധി ഡ്രൈവര്‍മാരുളള നേതാവിന്റെ ഒരു ഡ്രൈവറെയാണ് ചോദ്യം ചെയ്യലിന് വിളിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വിക്രമനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തുവരികയാണ്. ഈ നേതാവിന്റെ മുന്‍ ഡ്രൈവറും അംഗരക്ഷകനുമായിരുന്നു വിക്രമന്. നേരത്തെ മനോജിന് നേരെ നടന്ന മൂന്ന് വധശ്രമങ്ങളില്‍ പങ്കെടുത്ത ക്രിമിനലുകളും ഈ നേതാവിന്റെ നാട്ടുകാരുമായ സിപിഎം പ്രവര്‍ത്തകര്‍ക്കും ചില പ്രാദേശിക സിപിഎം നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കിഴക്കേ കതിരൂരിലെ പാട്യം സോഷ്യല്‍ സര്‍വീസ് ആയുര്‍വേദ ഫാക്ടറി പ്രസിഡണ്ട് ചപ്ര പ്രകാശന് എന്ന ചന്ദ്രോത്ത് പ്രകാശനില്‍ നിന്നും ഇന്നലെ വീണ്ടും മൊഴിയെടുത്തു. ഇയാളുടെ സഹായത്തോടെയാണ് കൃത്യത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടതെന്നത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇക്കാര്യം പരിശോധിച്ച് വരികയാണ്.
മൂന്ന് കൊലപാതകേക്കസുകളിലെ പ്രതിയായ പ്രകാശന് ക്രിമിനല്‍ സംഘങ്ങളുമായുള്ള അടുത്ത ബന്ധവും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ഫോണ്‍ വിവരങ്ങളും പരിശോധിച്ച് വരികയാണ്.പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടേതടക്കം കിഴക്കേ കതിരൂരിലെ എട്ടോളം വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം വിശദമായ പരിശോധന നടത്തി. ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.
പാര്‍ട്ടി പഠിപ്പിച്ചുവിട്ട കഥ പറഞ്ഞുകൊണ്ടിരിക്കുന്ന വിക്രമനില്‍ നിന്ന് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ മാറ്റിപ്പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനും ഇയാള്‍ ശ്രമിക്കുന്നുണ്ട്. കൊലക്കുപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെത്തി തെളിവുണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്യമിടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: