ആലപ്പുഴ: നമ്മള് ജീവിക്കേണ്ടത് അടുത്ത തലമുറയ്ക്കു വേണ്ടിയായിരിക്കണമെന്നും ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ മുന്‍ തലമുറ നേടിത്തന്നതാണെന്ന് ഓര്‍മ്മ വേണമെന്നും ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്. ശശിധരന് പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്ത മുന്‍ ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ. നായരുടെ 107-ാം ജന്മദിനാഘോഷവും സ്കോളര്‍ഷിപ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലും മുന്‍ തലമുറ ഏറെ ത്യാഗങ്ങള്‍ സഹിച്ച് നേടിത്തന്നതാണ്. ഇത്തരം മഹനീയ മാതൃകകളാണ് നമ്മളും പിന്തുടരേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ലക്ഷ്യങ്ങള്‍ ഉണ്ടാകണം. ഡോക്ടറോ, എന്‍ജിനീയറോ ആകുന്നത് മാത്രമല്ല കാര്യം. ഏറ്റവും മികച്ച ഡോക്ടറോ, എന്‍ജിനീയറോ ആകുകയാണ് വേണ്ടത്. വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഭാവി തലമുറയെ നയിക്കേണ്ടത് രക്ഷിതാക്കളാണ്. പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ നേടുക മാത്രമല്ല, അതുവഴി വരുംതലമുറയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന മഹത്തായ ലക്ഷ്യം നമുക്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കെ.കെ. നായരുടേതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരായി അടുത്ത തലമുറ വളര്‍ന്നുവരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വളര്‍ന്നുവന്ന തലമുറയ്ക്ക് ഈ ഒരുബോധം ഇല്ലാതായതാണ് രാജ്യം നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ ഭരണകൂടത്തിന് തന്നെ ഇക്കാര്യങ്ങളില്‍ പിഴച്ചു. എറാന്മൂളികളായ ഉദ്യോഗസ്ഥവൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെ ചെറുക്കുകയും ആത്മാഭിമാനത്തോടെ കളക്ടര്‍ പദവി രാജിവച്ച് ജനങ്ങളോടൊപ്പം പോരാട്ടത്തിനിറങ്ങുകയും ചെയ്ത വ്യക്തിത്വമായിരുന്നു കെ.കെ. നായരുടേത്. ഇപ്പോള്‍ ഇച്ഛാശക്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തുന്നതിനാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഗുണകരമായ മാറ്റം ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ട് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിക്ക് രക്ഷാധികാരി കെ.കെ. പത്മനാഭപിള്ള ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് പി. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ സ്കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആശംസാ പ്രസംഗം നടത്തി. വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്‍നായര്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: