തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണജയന്തി. നാടാകെ ഉണ്ണിക്കണ്ണന്മാര് പീലിത്തിരുമുടിയും ഓടക്കുഴലുമായി ഭക്തിയും സ്നേഹവും പടര്‍ത്തും. അണിഞ്ഞൊരുങ്ങിയ ഗോപികമാരും ഘോഷയാത്രയില്‍ അഴകുവിടര്ത്തും. ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ച് നാടും നഗരവും അമ്പാടിയാകും. സംസ്ഥാനത്തെമ്പാടും ശോഭായാത്ര ഉള്‍പ്പടെയുള്ള വിവിധ ആഘോഷ പരിപാടികള്‍ നടക്കും.
ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ശോഭായാത്രകള്‍ നടക്കുക. ശോഭായാത്രകളില്‍ ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും ശ്രീകൃഷ്ണഗോപികാവേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീതമഴ ചൊരിയും. ഭജനസംഘങ്ങളും സാംസ്കാരിക സമ്മേളനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജനപഥങ്ങളെ ഭക്തി സാന്ദ്രമാക്കും
പ്രധാനക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ശ്രീകൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും. ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അമ്പലപ്പുഴ, നെയ്യാറ്റിന്‍കര, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: