കോട്ടയം: കുവൈറ്റില്‍ സ്വകാര്യകമ്പനി തടങ്കലില്‍ വച്ചിരിക്കുന്ന മലയാളിനഴ്സുമാരുടെ പ്രശ്നം രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് അവിടുത്തെ ഭാരത എംബസി ഉറപ്പുനല്‍കിയതായി സംസ്ഥാന നോര്‍ക്കാ വകുപ്പു മന്ത്രി കെ.സി. ജോസഫ്, ജോസ് കെ. മാണി എം.പി., വനിതാ കമ്മിഷന് അംഗം ഡോ: ലിസി ജോസ് എന്നിവര്‍ അറിയിച്ചു.
നഴ്സുമാരെ മോചിപ്പിച്ചു സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ലിസി ജോസ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് ഇരുവരും എംബസി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ടു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവര്‍ പ്രാഥമികാന്വേഷണം നടത്തി. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കകം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് എംബസി അധികൃതര്‍ ഉറപ്പു നല്‍കിയത്.
കുവൈറ്റ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരുകമ്പനി റിക്രൂട്ട് ചെയ്ത 350 നഴ്സുമാരാണ് കമ്പനിയുടെ ഗസ്റ്റ് ഹൗസില്‍ ഒരുമാസത്തോളമായി തടങ്കലില്‍ കഴിയുന്നത്. കോട്ടയം ജില്ലയിലും സമീപത്തുംനിന്ന് ഉള്ളവരാണിവര്‍. റിലീസിങ് സര്‍ട്ടിഫിക്കറ്റു നല്കി മോചിപ്പിക്കാന്‍ മൂന്നുലക്ഷം രൂപവീതം വീണ്ടും ആവശ്യപ്പെടുകയാണ് കമ്പനി.
ശമ്പളത്തിന്റെ 30 ശതമാനമേ ഇവര്‍ക്കു കിട്ടിയിരുന്നുള്ളൂ. എഴുപതു ശതമാനമെങ്കിലും നല്‍കണമെന്നാണ് കുവൈറ്റിലെ നിയമം. ഈ ആവശ്യം ഉന്നയിച്ചു നഴ്സുമാര്‍ നേരത്തെ സമരം ചെയ്തിരുന്നതായി കമ്പനി പറയുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ നിയമലംഘനം സര്‍ക്കാര്‍ അറിയുകയും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. അവധിക്കു നാട്ടില്‍ വന്നിരുന്ന നഴ്സുമാരെ ഇതിന്റെ പ്രതികാരമായി വിളിച്ചുവരുത്തി തടങ്കലില്‍ ആക്കുകയായിരുന്നത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: