ആലപ്പുഴ: ഹൗസ്ബോട്ടില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് 13-ാം വാര്‍ഡ് കുന്നിശേരി കൂനിയില്‍ വീട്ടില്‍ ഭാസ്കരന്-പത്മിനി ദമ്പതികളുടെ മകന് റികേഷാ (31)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കുപ്പപ്പുറം പുഞ്ചിരി ജെട്ടിക്ക് സമീപമായിരുന്നു അപകടം.
ബോട്ടുജെട്ടിക്ക് സമീപം കെട്ടിയിരുന്ന ഹൗസ്ബോട്ടില്‍ നിന്നും കാല്‍വഴുതിവീണ റികേഷിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലോടെ മൃതദേഹം പാതാളക്കരണ്ടിയില് കുടുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറോടെ പള്ളാത്തുരുത്തിയില്‍ നിന്നാണ് റികേഷ് ഉള്‍പ്പെട്ട ആറംഗസംഘം ഹൗസ്ബോട്ട് സവാരി ആരംഭിച്ചത്. രാത്രിയില്‍ ഹൗസ് ബോട്ടുകള്‍ക്ക് സവാരി നടത്താന്‍ അനുവാദമില്ലാത്തതിനാല്‍ ബോട്ട് പുഞ്ചിരി ജെട്ടിക്ക് സമീപം കെട്ടിയിരിക്കുമ്പോഴാണ് റികേഷ് കാല് വഴുതി വീണതെന്ന് പറയുന്നു.
പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച റികേഷ് വയറിങ് തൊഴിലാളിയാണ്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: