കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ പ്രഖ്യാപിച്ചതോടെ കപ്പല്‍ശാലക്ക് വികസനത്തിനുള്ള പാത തെളിഞ്ഞിരിക്കുകയാണ്. നവീകരണം നടക്കാത്തതിനാല്‍ ആഗോള ടെണ്ടറുകളില്‍ കൊച്ചി കപ്പല്‍ശാല തഴയപ്പെടുകയായിരുന്നു. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നിട്ടുപോലും നേരത്തെ നാവികസേനയുടെ ടെണ്ടറില്‍പ്പോലും കൊച്ചി കപ്പല്‍ശാലക്ക് പങ്കെടുക്കാനായില്ല. അന്നത്തെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിലപാടാണ് കപ്പല്‍ശാലക്ക് വിനയായത്. ആറ് മാസംകൊണ്ട് ഇപ്പോള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വിക്രാന്തിന്റെ പണി പൂര്‍ത്തിയാകും. ഇതോടെ മറ്റ് ഓര്‍ഡറുകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു കൊച്ചി കപ്പല്‍ശാല.
ഈ സാഹചര്യത്തിലാണ് കപ്പല്‍ശാലക്ക് ആശ്വാസമായി ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. കപ്പല്‍ശാലയുടെ നവീകരണത്തിന് 1200 കോടി രൂപയും എല്‍എന്‍ജി കൊണ്ടുപോകുന്ന ചരക്കുകപ്പല്‍ നിര്‍മിക്കുന്നതിന് 1500 കോടി രൂപയുമാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കൊച്ചി കപ്പല്‍ശാലയെ രാജ്യാന്തര കപ്പല്നിര്മ്മാണശാലയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക കപ്പലുകള്‍ മാത്രം നിര്‍മിച്ചിരുന്ന ഈകപ്പല്ശാലക്ക് നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം പുതിയ പാതയാണ് തുറന്നുകൊടുക്കുന്നത്.
കേരളത്തിലെ ലാഭകരമായ ഏക പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സഹായം എത്തുന്നത്. മോദി സര്‍ക്കാര്‍ കപ്പല്‍ശാലയെ വിറ്റുതുലക്കുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ഒരു മറുപടികൂടിയാണ് ഈ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: