കോഴിക്കോട്: മറ്റുപാര്‍ട്ടികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് ബിജെപി നേതാക്കള്‍ നയിക്കുന്ന യാത്ര. സ്വാതന്ത്ര്യം, ജനാധിപത്യം, വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രണ്ട് യാത്രകളാണ് 23 മുതല്‍ 25 വരെ നടക്കുക.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് നേതൃത്വം നല്കുന്ന ജാഥ കാസര്‍കോട് ഉദുമയില്‍ നിന്നും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. കെ. കൃഷ്ണദാസ് നയിക്കുന്ന ജാഥ കൊയിലാണ്ടിയില്‍ നിന്നും ആരംഭിക്കും. കൊയിലാണ്ടിയില്‍ നിന്നാരംഭിക്കുന്ന ജാഥയില്‍ ബിജെപി നേതാക്കളായ കെ.പി.ശ്രീശന്, വി.വി.രാജന്, വി.കെ.സജീവന് എന്നിവരും പങ്കെടുക്കും. ഉദുമയില്‍ നിന്നാരംഭിക്കുന്ന ജാഥയില്‍ ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്, എം. ടി.രമേശ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവര്‍ പങ്കെടുക്കും. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് എന്നിവരാണ് ജാഥാ കോ-ഓര്‍ഡിനേറ്റര്‍മാര്‍.
മറ്റുപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം ഗ്രാമങ്ങളില്‍ വികസനവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം നടപ്പാക്കുന്ന പ്രാകൃതവും കിരാതവുമായ നടപടികളെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. മാധ്യമങ്ങള്‍ക്കുപോലും ഇവിടെ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. എതിരഭിപ്രായക്കാര്‍ക്ക് വോട്ടവകാശംപോലും വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കുകയാണ്.
ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മണ്ണിലേക്ക് ബിജെപി നടത്തുന്ന യാത്ര സിപിഎമ്മിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുമെന്ന് സുരേന്ദ്രന് പറഞ്ഞു. സിപിഎം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്് തടയാന്‍ സിപിഎം ആസൂത്രിത അക്രമം നടത്തുകയാണ്. സിപിഎം നടത്തുന്ന പരിപാടികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. കിഴക്കേ കതിരൂരില്‍ സിപിഎം സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ 180 കുടുംബങ്ങളെ ക്ഷണിച്ചെങ്കിലും 5 കുടുംബങ്ങളില്‍ നിന്ന് 13 ആളുകളാണ് പങ്കെടുത്തത്. സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: