വിധുന്തുദഃ തമോരാഹുഃ ശിഖീ കേതുര്‍ വിരാമദഃ
നവഗ്രഹസ്വരൂപശ്ചഗ്രഹകോപനിവാരകഃ
727. വിധുന്തുദഃ – വിധുവിനെ, ചന്ദ്രനെ ദുഃഖിപ്പിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. പാലാഴിമഥനത്തില്‍ ലഭിച്ച അമൃതം മോഹിനീരൂപം ധരിച്ച വിഷ്ണുദേവന്മാര്ക്കു വിളമ്പിക്കൊടുക്കുമ്പോള്‍ സിംഹിക എന്നു അസുരസ്ത്രീയുടെ മകനായ രാഹു വേഷം മാറി ദേവന്മാരുടെ പന്തിയിലിരുന്ന് അമൃതം വാങ്ങിക്കുടിച്ചു. ചന്ദ്രനും സൂര്യനും രാഹുവിനെ വിഷ്ണുവിനു കാട്ടികൊടുത്തു. ഭഗവാന് രാഹുവിന്റെ കഴുത്തുമുറിച്ചുകളഞ്ഞു. കഴുത്തുമുറിഞ്ഞ് ശരീരം രണ്ടുമുറിയായെങ്കിലും അമൃതപാനം ചെയ്ത രാഹു മരിച്ചില്ല. ആ ശരീരം രാഹു, കേതു എന്ന രണ്ടു ഗ്രഹങ്ങളായി മാറി. തന്നെ കാട്ടിക്കൊടുത്ത വിരോധംകൊണ്ട് രാഹു ഇപ്പോഴും അവസരം കിട്ടുമ്പോള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങും. കഴുത്തിനു താഴെയുള്ള ഭാഗം ഇല്ലാത്തതുകൊണ്ട് സൂര്യചന്ദ്രന്മാര് തൊണ്ടയിലൂടെ പുറത്തുപോരും. ഇതിനെയാണു ഗ്രഹണമെന്നു പറയുന്നതെന്നു പുരാണങ്ങള്‍. രാഹു തന്നെ വിഴുങ്ങുമെന്ന് ഭയപ്പെട്ട് ചന്ദ്രന് ദുഃഖിക്കുമെന്നു സങ്കല്പിച്ച് രാഹുവിനെ വിധുന്തുദന്‍ എന്നുപറയുന്നു.
728: തമഃ തമസ്സു രൂപമായവന്‍, തമസ്സുണ്ടാക്കുന്നവന്. തമസ്സ് ഇരുട്ടാണ്. രാഹു സൂര്യനെയോ ചന്ദ്രനെയോ വിഴുങ്ങുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഇരുട്ടു വ്യാപിക്കും. അതുകൊണ്ട് രാഹുവിന് തമസ്സെന്നു നാമം.
729: രാഹുഃ രാഹു എന്ന ഗ്രഹം. ”രഹയതി ഇതി രാഹു” എന്ന് ആചാര്യന്മാര് രാഹുശബ്ദത്തെ വ്യാഖ്യാനിക്കുന്നു. ഉപേക്ഷിക്കുന്നവന് എന്നു പദാര്‍ത്ഥം. സൂര്യചന്ദ്രന്മാരെ ഭക്ഷിച്ചിട്ട് വിട്ടുകളയുന്നതിനാല് ഈ പേര് (727, 728, 729 നാമങ്ങള്‍ ഗുരുവായൂരപ്പനെ രാഹുഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു)
730: ശിഖിഃ കേതു എന്ന ഗ്രഹം. ശിഖയുള്ളവന് ശിഖി. ശിഖ- ജ്വാല. ജ്വാലയുള്ളവന്‍ എന്നു പദാര്‍ത്ഥം.
731: കേതുഃ കേതു എന്ന ഗ്രഹം. പൂജിക്കപ്പെടുന്നവന്‍ എന്നു പദാര്‍ത്ഥം. കേതുവിന്റെ സ്തിതികൊണ്ടുണ്ടാകുന്ന ഗ്രഹപ്പിഴ മാറുന്നതിന് കേതുവിനെ പൂജിച്ചാല്‍ മതിയാകും.
732: വിരാമദഃ തടസ്സമുണ്ടാക്കുന്നവന്. കേതുദശയില്‍ ഏതു സംരംഭം തുടങ്ങിയാലും അതു തടസ്സപ്പെടുമെന്നും കേതുവിനെ പൂജിച്ചാല്‍ തടസ്സങ്ങള്‍ മാറുമെന്നും വിശ്വാസം. (730, 731, 732 നാമങ്ങള്‍ ഗുരുവായൂരപ്പനെ കേതുഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.)
733: നഗഗ്രഹസ്വരൂപഃ നവഗ്രഹങ്ങള്‍ സ്വരൂപമായവന്‍. 681 മുതല്‍ 732 വരെ നാമങ്ങള്‍ ഗുരുവായൂരപ്പനെ സൂര്യന്, ചന്ദ്രന്, കുജന്, ബുധന്‍, വ്യാഴന്, ശുക്രന്, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രൂപത്തില്‍ സ്തുതിക്കുന്നു. ഈ ഒന്‍പതു ഗ്രഹങ്ങളും ഗുരുവായൂരപ്പന്റെ ഒന്‍പതു രൂപങ്ങ ളാണ്.
734: ഗ്രഹകോപനിവാരകഃ ഗ്രഹങ്ങളുടെ കോപത്തെ നിവാരണം ചെയ്യുന്നവന്. നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്നോ പലതോ ജാതകന് അനുകൂലമല്ലാത്ത രാശികളില് എത്തുന്നതിനെയാണ് ഗ്രഹകോപമെന്നോ ഗ്രഹപ്പിഴയെന്നോ പറയുന്നത്. ഈ ഗ്രഹങ്ങളെല്ലാം ഗുരുവായൂരപ്പന്റെ രൂപങ്ങളാണെന്നു മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. ഭഗവാന്റെ കാരുണ്യത്തിനു പാത്രമായാല്‍ ഗ്രഹങ്ങള്‍ ഏതു രാശിയില്‍ നിന്നാലും ഭക്തനു നന്മയേ ഉണ്ടാകൂ. ഗുരാവായൂരപ്പനെ ശരണം പ്രാപിക്കുക. എല്ലാ ഗ്രഹകോപവും ശമിക്കും.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: