ക്ഷമിക്കല്‍ അപൂര്‍ണമായ പ്രവൃത്തിയാണ്. ക്ഷമിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഘര്ഷമനുഭവപ്പെടുന്നു. കാരണം ക്ഷമിക്കുന്നത് മറ്റൊരാള്‍ കുറ്റം ചെയ്തുവെന്ന ധാരണവെച്ചുകൊണ്ടാണ്. അല്ലെങ്കില്‍ തന്നില്‍നിന്നും അവനെ വ്യത്യസ്തനായി കണ്ടുകൊണ്ടാണ്. കുറേക്കൂടി വിശാലമായി ചിന്തിച്ചാല്‍ ഓരോ കുറ്റവാളിയുടെ ഉള്ളിലും ഒരു പീഡിതനുണ്ടെന്ന് മനസ്സിലാകും. ഈ പീഡാനുഭവം അജ്ഞതകൊണ്ടാകാം. അവബോധക്കുറവുകൊണ്ടാകാം.
കാരുണ്യം സഹജമായി നിങ്ങളില്‍ ഒഴുകുന്നു. ബുദ്ധദേവനെക്കുറിച്ചൊരു കഥയുണ്ട്. ഒരു ബിസിനസ്സുകാരന്റെ കുടുംബം മുഴുവനും ബുദ്ധന്റെ ധ്യാനക്ലാസ്സില് പങ്കെടുക്കുകയായിരുന്നു. അയാള്‍ക്കിത് തീരെ ഇഷ്ടപ്പെട്ടില്ല. സമൂഹത്തില്‍ അയാള്‍ക്ക് നല്ല മാന്യതയും വിലയും നിലയുമുണ്ടായിരുന്നു. ആ ബിസിനസ്സുകാരന് ഒരുദിവസം ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ധ്യാനക്ലാസ്സില് എത്തി. ബുദ്ധന്റെ സമീപം ചെന്ന് അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. ബുദ്ധന് ഒന്നും ഉരിയാടിയില്ല. പുഞ്ചിരിക്കുകമാത്രം ചെയ്തു. ബുദ്ധന്റെ മുഖത്തും ശരീരം മുഴുവനും കാരുണ്യം വഴിഞ്ഞൊഴുകുകയായിരുന്നു. ആ കാരുണ്യത്തെ നേരിടാന്‍ കഴിയാതെ അയാള്‍ തിരിച്ചോടി.
അന്ന് രാത്രി മുഴുവനും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പ്രതികരണമില്ലാത്ത ഒരു സംഭവത്തെ അയാള്‍ ജീവിതത്തില്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. അയാളുടെ ഉള്ളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. ഹൃദയപരിവര്‍ത്തനം വന്ന് അയാള്‍ അടുത്തദിവസം ബുദ്ധന്റെ പാദങ്ങളില്‍ വീണ് ”ഞാന്‍ തെറ്റു ചെയ്തു, എനിക്ക് മാപ്പ് തരണം” എന്ന് കേണപേക്ഷിച്ചു. ക്ഷമിക്കാന്‍ കഴിയുകയില്ലെന്നായിരുന്നു ബുദ്ധന്റെ മറുപടി.
ബുദ്ധന് പറഞ്ഞു ”മുഖത്ത് തുപ്പിയ മനുഷ്യന് എന്റെ മുമ്പിലില്ല. ഇനി ആ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടുകയില്ല. നിങ്ങള്‍ പഴയ ആളല്ല. എന്റെ മുഖത്ത് തുപ്പിയ ആളല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ഈ ആളോട് ക്ഷമിക്കാന്‍ കഴിയില്ല”.
-ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: