കൊട്ടാരക്കര: കെപിഎംഎസിനെ കൊടിപിടിക്കാനും വോട്ട് ചെയ്യാനും കിട്ടാതെ വന്നപ്പോള്‍ അവസരവാദികള്‍ എന്നാക്ഷേപിച്ച സിപിഐ നേതാവ് ഇസ്മയിലിന്റ പ്രസ്താവന തരംതാണതാണെന്നും വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഈ പ്രസ്ഥാനം എന്ന് ഇസ്മയില്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ജി.സുരേന്ദ്രന്.
സംഘടനയുടെ സ്ഥാപക നേതാക്കള്‍ സിപിഐകാരായിരുന്നുവെന്നത് സത്യമാണ്. അതിന്റ പേരില്‍ അവര്‍ക്ക് പോലും പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സംവരണ സീറ്റില്‍ നിന്ന് മത്സരിച്ച് എംഎല്‍എയായ ചാത്തന് മാസ്റ്ററെ ജനറല്‍ സീറ്റില്‍ നിര്‍ത്തി തോല്പിച്ചതും, പി.കെ.രാഘവനെ കാലാവധി തികയുന്നതിന് മുന്‍പ് മന്ത്രിസഭയില്‍ നിന്ന് ഇറക്കിവിട്ടതും പട്ടികജാതി സമൂഹം മറന്നിട്ടില്ല. പട്ടികജാതി സമൂഹത്തിന്റ നിലനില്പിനെ തന്നെ ബാധിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിന്റ കാര്യത്തിലും, രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ട് വരണമെന്ന ആവശ്യത്തിലും സിപിഐ സ്വീകരിച്ച സമീപനത്തെ ഞെട്ടലോടെയാണ് കേരളത്തിലെ പട്ടികജാതി സമൂഹം വീക്ഷിച്ചത്. കാലാകാലങ്ങളില്‍ ഈ സമൂഹത്തിന്റ ഉന്നമനത്തിനായി നീക്കിവച്ച കോടിക്കണക്കിന് രൂപ നഷ്ടമായപ്പോഴും വകമാറി ചിലവഴിച്ചപ്പോഴും അതിനെതിരെ കെപിഎംഎസ് തന്ന നിവേദനങ്ങളോട് സിപിഐ ഭരണത്തില്‍ ഇരുന്നപ്പോള്‍ കാട്ടിയ അവഗണന സംഘടനക്ക് മറക്കാന്‍ കഴിയില്ല.
നഷ്ടപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് സിപിഐ നിലയുറപ്പിച്ചത്. എയ്ഡഡ് സ്കൂള്‍ മേഖലയിലെ സംവരണം ഏര്പ്പെടുത്തന്നതിലും മെറിറ്റും സംവരണവും അട്ടിമറിച്ച് പുറംവാതില്‍ നിയമനം നടത്തിയതിലും സിപിഐ സ്വീകരിച്ച സമീപനം പട്ടികജാതി സമൂഹത്തെ നിരാശപെടുത്തുന്നതായിരുന്നു. രാഷ്ട്രീയ അടിമകളാക്കി കൂടെ നിര്‍ത്താന്‍ സിപിഐ നടത്തിയ ശ്രമം വിജയിക്കാത്തതാണ് ഇപ്പോഴത്തെ ജല്പനങ്ങള്ക്ക് കാരണം. കെപിഎംഎസ് ഇപ്പോള്‍ തിരിച്ചറിവിന്റെ പാതയിലാണ്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുകയാണ് നയം. നിരന്തരം പട്ടികജാതി സമൂഹത്തിന് സാമൂഹ്യനീതി ലഭിക്കുന്നതിന് നിഷേധ നിലപാടുകള്‍ സ്വീകരിച്ചതാണ് 60 വര്‍ഷമായി തുടരുന്ന ഇടത് വലത് ബന്ധം വിട്ട് മാറിചിന്തിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചതെന്ന് ഇപ്പോള്‍ ആക്ഷേപവുമായി രംഗത്തിറങ്ങുന്നവര്‍ മനസിലാക്കണമെന്നും സുരേന്ദ്രന് ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: