ജോലി തേടി മറ്റിടങ്ങളിലേയ്ക്കു പോയ കേരളീയരായ യുവജനങ്ങള്‍ ഒഴിഞ്ഞ കൈകളുമായി പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ടു മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വിദേശത്തെ ജോലിയെന്നതു മുന്‍കാലങ്ങളിലേതുപോലെ ക്ഷിപ്രസാദ്ധ്യമായതല്ല. സൗദി നിതാഖത്ത് നടപ്പിലാക്കിയിരിക്കുന്നു. അമേരിക്കയാണെങ്കില്‍ ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണു വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ഉപരോധത്തിലായ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ വിദേശികളെ ഒഴിപ്പിക്കുന്നു. യൂറോപ്പിനാകട്ടെ, സാമ്പത്തിക മാന്ദ്യം മൂലം വിദേശികളെ ഉള്‍ക്കൊള്ളാനുമാകില്ല. നമ്മുടെ ആഭ്യന്തര ഉല്പന്നങ്ങളെ രണ്ടാം സ്ഥാനത്തേയ്ക്കു തള്ളിക്കൊണ്ടു ചൈനയുടെ ഉല്പന്നങ്ങള് വിപണി കയ്യടക്കുന്നു. ദശലക്ഷക്കണക്കിനു തൊഴിലില്ലാത്തവരുടെയും മറ്റു കഷ്ടതകളുടെയും കൂട്ടത്തില്‍ മത്സരത്തിന്റെ ആയാസത്തിനും വിദേശവാസികളായ കേരളീയരുടെ വിപുലമായ ഒഴുക്കിനും കൂടി കേരളം തുടര്‍ന്നു സാക്ഷ്യം വഹിക്കാന്‍ പോകുന്നു.
തിരികെവരുന്ന എല്ലാവര്ക്കും തൊഴില്‍ നല്കുകയെന്നതു അചിന്ത്യമാണ്. തൊഴിലന്വേഷകര്‍ എന്നതിനെക്കാള്‍ അവരെ തൊഴില്ദാതാക്കളാക്കുകയെന്നതാണു പ്രായോഗികമായ ഒരു ഇതരമാര്‍ഗ്ഗം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണ്ണമായ ഒരു സമീപനം ഉള്ളതിനു തെളിവൊന്നുമില്ല. എന്‍ആര്‍കെ(നോണ്‍ റസിഡന്റ് കേരളൈറ്റ്സ്)കളില്‍നിന്നുമുള്ള ഭീമമായ സഹായാഭ്യര്‍ത്ഥനകള്‍ കൈപ്പറ്റിയതിനുശേഷവും അതിനുവേണ്ടിയുള്ള ഒരു പദ്ധതിപോലും ആവിഷ്ക്കരിക്കാതെ പുനരധിവാസത്തിന്റെ പ്രകടനവും ആഡംബരവുംകൊണ്ട് എന്തു പ്രയോജനം? ഇതിനുവേണ്ടി സര്‍ക്കാര്‍ എന്തിനാണ് ബാങ്കുകളുടെ നിര്‍ദ്ദേശങ്ങള്‍ തേടുന്നത്? യുവാക്കളെ ലക്ഷപ്രഭുക്കളുടെ കാരുണ്യത്തിലേക്ക് തള്ളിവിടുന്നതിനെക്കുറിച്ചുള്ള ആശങ്ക സമയത്തിനും മുമ്പേയുള്ളതല്ലേ? നേരത്തെ പരാജയപ്പെട്ടതാണെങ്കിലും, സഹകരണമേഖലയിലുള്ള തൊഴില്‍ സംരംഭങ്ങള്‍ അവര്‍ക്കായി സൃഷ്ടിക്കാവുന്നതല്ലേ? സബ്സിഡിപോലെയുള്ള മധുരപലഹാരങ്ങള്‍ ആശ്വാസത്തേക്കാളേറെ ചേതമല്ലേ വരുത്തിവെയ്ക്കുക? സര്‍ക്കാരിന്റെ ഇത്തരം ചെപ്പടിവിദ്യകള്‍ പ്രശ്നത്തെ മൗലികമായി പരിഹരിക്കുന്നതിലെ അതിന്റെ ഉദാസീനതയും ആത്മാര്ത്ഥതാരാഹിത്യവുമാണ് തുറന്നുകാട്ടുന്നത്.
എന്‍ആര്‍കെ ഉദ്യമങ്ങളെ പിന്തുണക്കുന്നതിനായി ഭൂതകാലത്തില്‍ സര്‍ക്കാര്‍ കൈയാളിയ പദ്ധതികള്‍ ഒന്നുംതന്നെ ഫലവത്തായില്ലെന്നത് അതിനു തുറന്നു സമ്മതിക്കേണ്ടതായി വരും. വണ്ടിയുടെ മുന്നില്‍ കുതിരയെ പൂട്ടാനുള്ള ശ്രമങ്ങളായിരുന്നു അവ എന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. വിദേശത്തുനിന്നും തിരികെ വരുന്നവരില്‍ അധികവും തൊഴില്‍പരമായ വൈദഗ്ദ്ധ്യം സിദ്ധിച്ചിട്ടില്ലാത്ത സാധാരണ തൊഴിലാളികളാണെന്നത് ഇവിടെ ഗ്രഹിക്കേണ്ട വസ്തുതയാണ്. രണ്ടാമതായി, തങ്ങളുടെ യാത്രാച്ചെലവു മടക്കിക്കിട്ടുകയോ അല്ലെങ്കില്‍ കൈച്ചെലവിനുള്ള പണം നേടുകയോ ഒന്നുമല്ല അവരുടെ ആവശ്യം. (അവ സ്വീകരിച്ച നഴ്സുമാര്‍ പോലും അവ ഇഷ്ടപ്പെട്ടുകാണില്ല). സര്‍ക്കാരിന്റെ സാക്ഷാത്തായതും ക്രിയാത്മകവുമായ സഹകരണത്തോടെയുള്ള അഴിമതി മുക്തവും ഉത്തേജനജനകവുമായ ഒരു അന്തരീക്ഷമാണ് അവര്‍ ആഗ്രഹിക്കുന്നത്.
എന്‍ആര്‍കെകളെ അഭിമാനികളായ തൊഴില്‍ദാതാക്കളാക്കാന്‍ പ്രചോദിപ്പിക്കുന്നതാകണമായിരുന്നു നേരത്തെ ഉണ്ടായ പദ്ധതികള്‍. ഉചിതമായ പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുവാന്‍ അവര്‍ക്കു വഴികാട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നെ നിയുക്ത തൊഴിലില്‍ ആവശ്യമായ വൈദഗ്ദ്ധ്യം നല്‍കുകയും വേണം. ഇതിനായി എല്ലാ ശാഖകളിലെയും അനുയോജ്യമായ പദ്ധതികള്‍ വ്യവച്ഛേദിക്കേണ്ടതുണ്ട്. ആരംഭഘട്ടം മുതല്‍ മാര്‍ക്കറ്റിംഗ് വരെയുള്ള ഓരോ ചുവടുവയ്പിലും വിദഗ്ദ്ധര്‍ വഴിയായി അവര്‍ക്കു സഹായഹസ്തം നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. തങ്ങളെ സമീപിക്കുന്നവര്ക്കുവേണ്ട സഹായം നല്കാന് തയ്യാറുള്ള ഉദ്യോഗത്തില്‍നിന്നും വിരമിച്ച മലയാളികളായ പ്രൊഫഷണലുകള്‍ എത്രയോ ഉണ്ട്.
സെമിനാറുകളോ കൂടിയാലോചനകളോ അവയ്ക്കു നല്കുന്ന വന്‍ പ്രചാരണങ്ങളോ ഒന്നും യഥാര്‍ത്ഥത്തില്‍ സഹായകമല്ലെന്നു പറഞ്ഞേ മതിയാവൂ! സാമ്പത്തിക-വ്യാവസായിക വളര്‍ച്ചയ്ക്കുള്ള പ്രായോഗിക പോംവഴികളെപ്പറ്റിയാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്. ഐടിക്കും റിയല്‍ എസ്റ്റേറ്റിനുമപ്പുറവും എന്തെല്ലാം കാര്യങ്ങളുണ്ട്. ഉല്പാദനത്തിലും വ്യവസായത്തിലുമുള്ള മുരടിപ്പ് സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വ്യാവസായിക ഉല്പാദനത്തില് നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വിഹിതം തുച്ഛമാംവിധം താഴ്ന്നതാണ്. അഥവാ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ തന്നെ അത് അസംഘടിത മേഖലയിലാണു താനും! സാമ്പത്തിക ഉത്കര്‍ഷവും സാമൂഹിക സന്തുലനവും ഉറപ്പാക്കാന്‍ ഉപോദ്ബലകമായ ഒരു വ്യവസായവല്‍കരണത്തെ ആശ്രയിച്ചായിരിക്കും നമ്മുടെ മുന്നോട്ടുള്ള ഗമനം. നമ്മുടെ വ്യാവസായിക ഘടന വൈവിദ്ധ്യവല്കരിക്കപ്പെടേണ്ടിയിരിക്കുന്നു. കൂട്ടായ സംരംഭങ്ങളുടെയും -ക്ലസ്റ്റര്‍ ഡെവലപ്മെന്റ്-വ്യാവസായിക വളര്‍ച്ചയ്ക്കായുള്ള അടയിരിക്കലിന്റെയും (ഇന്‍ക്യുബേഷന്‍) കേന്ദ്രങ്ങള്‍ ധാരാളമായി ഉണ്ടാകേണ്ടിയിരിക്കുന്നു. അവയുടെ സ്വന്തം സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവര്‍ത്തിക്കുന്ന പത്തു ഉല്പാദന കേന്ദ്രങ്ങളെങ്കിലും ഓരോ പ്രദേശത്തും ഉണ്ടാകണം. വെറും പുസ്തകപ്പുഴുക്കളെ പടച്ചുവിടുന്നതിനു പകരം തൊഴില്‍ സംരംഭകരെ ഇറക്കിവിടുവാന്‍ സ്കൂളുകളും കോളേജുകളും ശ്രമിക്കണം. തൊഴില്‍ വൈദഗ്ദ്ധ്യവും സാങ്കേതികജ്ഞാനവുമാണ് അവരില്‍ കുത്തിനിറയ്ക്കേണ്ടത്. ജില്ലകള്‍തോറും ഹോളിസ്റ്റിക് ഹബ്ബുകളും നവീകരണവുമായി ബന്ധപ്പെട്ട സങ്കേതങ്ങളും സ്ഥാപിക്കണം. വൈദഗ്ദ്ധ്യ വികസനമെന്നതു ജനകീയ പരിപാടിയായി മാറ്റേണ്ടതാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, വ്യവസായങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുകയും അവയുടെ പരിഹാരത്തിനായി മറ്റുപല സംസ്ഥാനങ്ങളിലുമുള്ളതുപോലെ എംഎസ്എംഇ (മൈക്രോ, സ്മോള്‍, മീഡിയം എന്റപ്രൈസസ്) പോളിസി നമ്മുടെ സംസ്ഥാനത്തും ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടിയിരിക്കുന്നു.
തൊഴില്‍സംരംഭങ്ങളുടെ നിരയില്‍ അവയില്‍നിന്നും തിരഞ്ഞെടുക്കാന്‍ പാകത്തില്‍ പരമ്പരാഗതവും ആധുനികവുമായവയുടെ ഒരു സഞ്ചയം തന്നെ കേരളം മുന്നോട്ടുവയ്ക്കുന്നുണ്ട്. കയര്‍, മറ്റു നാരുവര്‍ഗ്ഗങ്ങള്‍, റബര്‍, സമുദ്രോല്പന്നങ്ങള്, സുഗന്ധദ്രവ്യങ്ങള്‍, കശുഅണ്ടി, നാളികേരം, മരപ്പണി, കൈത്തറി, പഴവര്‍ഗങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയുടെ സംസ്കരണം, പാദരക്ഷ, കാര്‍ഷിക അനുബന്ധ ഉല്പന്നങ്ങള്, വനവിഭവങ്ങള്‍ എന്നു തുടങ്ങി നവ്യമായ സ്രോതസ്സുകളുടെ ഒരു അടിത്തറതന്നെയുണ്ട് നമ്മുടെ സംസ്ഥാനത്തിന്. ഘനവ്യവസായങ്ങളല്ലാത്ത ഉല്പന്നങ്ങള്, യന്ത്രഭാഗങ്ങള്‍, ഉദ്യാനക്കൃഷി, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, വസ്ത്രനിര്‍മാണം, ഇലക്ട്രോണിക്-ഇലക്ട്രിക് ഉല്പന്നങ്ങള്, ബയോ ടെക്നോളജി എന്നിങ്ങനെ വികസിതമായിരിക്കൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ വേറെയുമുണ്ട്. ആതിഥ്യം, വിനോദസഞ്ചാരം, ആരോഗ്യപരിരക്ഷ എന്നിവയും ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന രംഗങ്ങളാണ്. വാര്‍ത്താവിനിമയം, പരസ്യപ്രചരണം, അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, പൊതുഗതാഗതം, ചരക്കുഗതാഗതം, ഓട്ടോമൊബേല്‍, സാങ്കേതിക സഹായം, കോര്‍പ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കരാര്‍ ജോലികള്‍, ഉല്പന്നങ്ങളുടെ വിതരണാവകാശം തുടങ്ങിയവയും ധാരാളം വ്യവസായ സംരംഭക-തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
അഴിമതിമുക്തവും ഉത്തേജനജനകവുമായ ഒരു തൊഴില്‍സംരംഭക സംസ്കാരം സംസ്ഥാനത്തു സൃഷ്ടിക്കാന്‍ ഉതകുന്നവിധം, വ്യവസായ നയത്തിന്റെ പൂര്ണവ്യാപ്തിയെ അഴിച്ചുപണിയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും എന്ആര്കെകളെയെന്നപ്പോലെ വൈറ്റ് കോളര്‍ ഉദ്യോഗങ്ങളെക്കാള് ഭേദപ്പെട്ട ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ വ്യവസായത്തെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനത്തെ യുവാക്കളെയും പ്രചോദിപ്പിക്കാനുള്ള ക്രിയാത്മകവും ഭാവനാപൂര്‍ണവുമായ കാഴ്ച്ചപാടുമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: