ദശാനാഥഃ പ്രീതികരഃ മാപകോ മംഗലപ്രദഃ
ദ്വിഹസ്തശ്ച മഹാബാഹുഃ കോടികോടിഭുജൈര്വൃതഃ
735. ദശാനാഥഃ – ദശകള്‍ക്കു നാഥന്. ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ തന്നെയാണു ദശാനാഥന്മാര്‍. ആദിത്യദശയ്ക്ക് ആദിത്യന്, ശനി ദശയ്ക്കു ശനി, വ്യാഴദശയ്ക്കു വ്യാഴന് എന്നപോലെ ഈ നാമം ഗുരുവായൂരപ്പനെ എല്ലാ ദശകള്‍ക്കും നാഥനായി വാഴ്ത്തുന്നു. ഗ്രഹങ്ങളെല്ലാം ഭഗവാന്റെ രൂപമായിരിക്കെ എല്ലാ ദശകളുടെയും നാഥനും ഗുരുവായൂരപ്പന് തന്നെയാണല്ലോ. ഭഗവാനെ ശരണം പ്രാപിക്കുന്നവര്‍ക്ക് ജാതകവും ഗ്രഹനിലയുമൊക്കെ പരിശോധിച്ചു സമയം കളയേണ്ട ആവശ്യമില്ല. ദശനാഥനെ ആശ്രയിക്കുക. എല്ലാം ഭഗവാനില്‍ സമര്‍പ്പിക്കുക.
736. പ്രീതികരഃ – പ്രീതിപ്പെടുത്തുന്നവന്‍. തന്റെ ഭക്തര്‍ക്ക് സന്തോഷവും സുഖവും വരുത്തുന്നവന്. മുന്നാമത്തോടു ചേര്‍ത്ത് ദശാനാഥരെ പ്രീതിപ്പെടുത്തുന്നവന്‍ എന്നും പറയാം.
737. മാപകഃ – അളക്കുന്നവന്. മനുഷ്യരുടെ പുണ്യപാപങ്ങള്‍ അളന്നറിഞ്ഞ് അര്‍ഹിക്കുന്നു കര്‍മ്മഫലം നല്കുന്നവന്. മാപനം ചെയ്യുന്നവന്- അളക്കുന്നവന്. എല്ലാ കര്‍മ്മങ്ങളും ചിന്തകളും ഭഗവാന് കൃത്യമായി അറിയുന്നു എന്നു സൂചിപ്പിക്കാനാണ് മാപകഃ എന്ന പ്രയോഗം.
738. മംഗലപ്രഭഃ – മംഗളം വരുത്തുന്നവന്. സുഖദുഃഖങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും കര്‍മ്മമാണ്. കര്‍മ്മഫലമായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായി ക്ലേശം തോന്നും. പക്ഷേ കര്‍മ്മവും കര്‍മ്മഫലവും എന്തുതന്നെയായാലും ഭഗവാനെ ആശ്രയിക്കുന്നവരക്ക് മംഗളം മാത്രമേ അനുഭവിക്കേണ്ടിവരുകയുള്ളൂ. ലോകത്തിനാകെ മംഗളം വരുത്തുന്ന കാരുണ്യമൂര്ത്തിയാണു ഭഗവാന്.
739. ദ്വിഹസ്തഃ – രണ്ടു കൈകളുള്ളവന്. ഭഗവാനു രൂപമില്ല. ഭക്തന് സങ്കല്പിക്കുന്ന രൂപമെല്ലാം ഭഗവാന് സ്വീകരിക്കും. രണ്ടു കൈകളുള്ള രൂപത്തെയാണ് ഈ നാമം സങ്കല്പിക്കുന്നത്. പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന് തുടങ്ങി പല അവതാരങ്ങളില്‍ ഭഗവാന് ദ്വിഹസ്തനാണ്.
740. മഹാബാഹുഃ – മഹത്തായ സര്‍വശക്തമായ ബാഹുക്കകളുള്ളവന്. ബാഹു കൈയാണ്. കൈയാണ് കര്‍മ്മേന്ദ്രിയങ്ങളില്‍ മുഖ്യം. ഭഗവാന്റെ കൈകള്‍ വലിയ കര്‍മ്മങ്ങള്‍ ചെയ്യുന്നവയാകയാല്‍ മഹാ എന്ന വിശേഷണം അര്‍ഹിക്കുന്നു. സങ്കല്പംമാത്രം കൊണ്ടു പ്രപഞ്ചം സൃഷ്ടിക്കുന്ന ഭഗവാന് അതിന്റെ പരിപാലനത്തിനായി മഹാബാഹുവായി രൂപം സ്വീകരിക്കേണ്ടിവരുന്നു.
741. കോടികോടിഭൂജൈനര്യുതഃ – കോടികോടി ഭുജങ്ങള്‍ ഉള്ളവന്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ദേവന്മാരുടെയും ദാനവരുടെയും മനുഷ്യരുടെയും മറ്റു ജീവികളുടെയും കൈകളെല്ലാം ഭഗവാന്റെ കൈകളാണെന്നു പറയാം. എല്ലാ കൈകളിലൂടെയും ഭഗവാന് പ്രപഞ്ച പ്രവര്‍ത്തനം അവിരാമമായി നടത്തുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: