പതിനേഴാം ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ കൊടിയുയരുന്നതിന് മുന്നേ രണ്ട് സ്വര്‍ണ്ണം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. അത് അത്ലറ്റിക്സിലോ, ബാഡ്മിന്റണിലോ, ടെന്നീസിലോ ഒന്നുമല്ല….. മറിച്ച് ഇന്ത്യയിലെ ഗ്രാമീണ കായിക വിനോദമായ കബഡിയില്‍ നിന്ന്. പുരുഷ-വനിതാ വിഭാഗത്തില്‍ ഇത്തവണയും സ്വര്‍ണ്ണം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യയുടെ കബഡി താരങ്ങള്‍. അടുത്തിടെ സമാപിച്ച പ്രഥമ പ്രൊ കബഡി ലീഗിന്റെ തകര്‍പ്പന്‍ വിജയവും ഇന്ത്യന്‍ ആത്മവിശ്വാസത്തിന് കരുത്തുകൂട്ടുന്നു. പുരുഷന്മാര് തുടര്‍ച്ചയായ ഏഴാം സ്വര്‍ണ്ണവും വനിതകള്‍ രണ്ടാം സ്വര്‍ണ്ണവും ലക്ഷ്യമിട്ടാണ് ഇത്തവണ ഇഞ്ചിയോണിലെത്തുന്നത്. പുരുഷ വിഭാഗത്തില്‍ ഇത്തവണയും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുക പാക്കിസ്ഥാനും ബംഗ്ലാദേശും ഇറാനുമായിരിക്കും. എന്തായാലും സ്വര്ണ്ണംവിട്ടുകൊടുക്കാന് തയ്യാറല്ലെന്ന സൂചന നല്കി കടുത്ത പരിശീലനത്തിലാണ് ഇന്ത്യയുടെ പുരുഷ-വനിതാ ടീം.
എട്ട് ടീമുകളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ മെഡലിനായി പോരാടാനിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ ശക്തരായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, തായ്ലന്റ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ ജപ്പാന്, ഇറാന്, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളും പോരിനിറങ്ങും. വനിതാ വിഭാഗത്തില്‍ ഏഴ് ടീമുകളാണ് മെഡലിനായി ഇറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ബിയില്‍ ഇറാന്, ജപ്പാന്, തായ്ലന്റ്, ചൈനീസ് തായ്പേയി എന്നീ രാജ്യങ്ങളും ഇറങ്ങും. രണ്ട് വിഭാഗങ്ങളിലും ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിഫൈനലില്‍ പ്രവേശിക്കും. 28ന് ബംഗ്ലാദേശുമായാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. 29ന് തായ്ലന്റുമായും 30ന് പാക്കിസ്ഥാനുമായും പുരുഷന്മാര് ഏറ്റുമുട്ടും. വനിതകള്‍ക്കും ആദ്യ എതിരാളികള്‍ ബംഗ്ലാദേശാണ്. 30ന് ദക്ഷിണ കൊറിയയുമായും ഇന്ത്യന്‍ വനിതകള്‍ പോരടിക്കും.
1990ലെ ബീജിംഗ് ഏഷ്യന്‍ ഗെയിംസിലാണ് ആദ്യമായി കബഡി മത്സരയിനമായി ഉള്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇങ്ങോട്ട് പുരുഷ വിഭാഗം സ്വര്‍ണ്ണം ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതാണ്. വെള്ളി മെഡലിനു വേണ്ടിയായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്. 1990-ലെ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 1994-ലെ ഹിരോഷിമ ഗെയിംസിലും ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 1998ലെ ബാങ്കോക്ക് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളി പാക്കിസ്ഥാന് സ്വന്തമാക്കി. 2002-ലെ ബുസാന്‍ ഗെയിംസിലും 2006ലെ ദോഹ ഗെയിംസിലും 2010ലെ ഗ്വാങ്ഷു ഗെയിംസിലും ഇന്ത്യന്‍ കബഡി സംഘത്തെ വെല്ലുവിളിക്കാന്‍ എതിരാളികള്‍ക്കായില്ല.
പുരുഷ വിഭാഗം കബഡി മത്സരയിനമായി 1990-ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയെങ്കിലും വനിതകളുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു. പിന്നീട് 20 വര്‍ഷത്തിനുശേഷം കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസിലാണ് വനിതാ കബഡി ഉള്‍പ്പെടുത്തിയത്. അന്ന് ഫൈനലില്‍ 28-14ന് തായ്ലന്റിനെ കീഴടക്കി ഇന്ത്യ സ്വര്‍ണ്ണവും കരസ്ഥമാക്കി. വനിതകളുടെ കബഡി ലോകകപ്പ് 2012ലാണ് ആരംഭിച്ചത്. ആദ്യ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇറാനെ 25-19നും 2013ലെ രണ്ടാം ലോകകപ്പില്‍ ന്യൂസിലാന്റിനെ 49-21നും തകര്‍ത്ത് ജേതാക്കളായി. വനിതാ കബഡി സാഫ് ഗെയിംസില്‍ ഉള്‍പ്പെടുത്തിയത് 2010ലാണ്. അന്ന് ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണ്ണം നേടി.
ഏഷ്യന്‍ ഗെയിംസില്‍ തുടങ്ങിയ ഇന്ത്യന്‍ കബഡി ടീമിന്റെ പടയോട്ടം ലോകകപ്പിലും തുടരുകയാണ്. 2004-ല്‍ ആരംഭിച്ച കബഡി പുരുഷ ലോകകപ്പില്‍ നാളിതുവരെ ഇന്ത്യയല്ലാതെ മറ്റൊരു അവകാശികളും ഉണ്ടായിട്ടില്ല. 2004, 2007-ല്‍ ഇറാനും 2010, 2013 ലോകകപ്പുകളില്‍ പാക്കിസ്ഥാനും 2011-ലെ ലോക പോരാട്ടത്തില്‍ കാനഡയും ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി. എന്നാല്‍ 2013 ലോകകപ്പിന്റെ ഫൈനലില്‍ പാക്കിസ്ഥാന് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 48-39 എന്ന സ്കോറിനായിരുന്നു ഇന്ത്യ വിജയം നേടിയത്.
എന്നാല്‍ സാഫ് ഗെയിംസില്‍ ഇന്ത്യക്ക് ഒരിക്കല്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ല. സാഫ്ഗെയിംസില്‍ 1985 മുതല്‍ കബഡി മത്സരയിനമായശേഷം 1993-ല്‍ ഇന്ത്യ സ്വര്‍ണ്ണം കൈവിട്ടു. അന്ന് പാക്കിസ്ഥാനാണ് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്. 1985, 87, 89, 95, 99, 2004, 2006, 2010 എന്നീ സാഫ് ഗെയിംസുകളില്‍ ഇന്ത്യ സ്വര്‍ണ്ണം നേടി. ഫൈനലില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രാവശ്യം പരാജയപ്പെടുത്തിയതും പാക്കിസ്ഥാനെയാണ്. അഞ്ച് തവണ. മൂന്നു തവണ ബംഗ്ലാദേശും ഇന്ത്യന്‍ കരുത്തിന് മുന്നില്‍ മുട്ടുകുത്തി. 2007, 09 ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ഇന്ത്യന്‍ പുരുഷന്മാര് കബഡിയില്‍ സ്വര്‍ണ്ണ ജേതാക്കളായിട്ടുണ്ട്.
പുരുഷ-വനിതാ ടീമുകളില്‍ ഒരു മലയാളി പോലും ഇല്ലെങ്കിലും രണ്ട് ടീമിന്റെയും പരിശീലകര്‍ മലയാളികളാണ്. പുരുഷ ടീമിനെ ദ്രോണാചാര്യ ഉദയകുമാറും വനിതാ ടീമിനെ ഭാസ്കരനുമാണ് പരിശീലിപ്പിക്കുന്നത്. ഇക്കഴിഞ്ഞ പ്രൊ കബഡി ലീഗില്‍ തെലുഗു ടൈറ്റന്‍സിന്റെ പരിശീലകന് കൂടിയായിരുന്നു ഉദയകുമാര്‍. 2002ലും 2006ലും സ്വര്‍ണം നേടിയ ടീമിന്റെ പരിശീലകനായ ഉദയകുമാറിന് ഏഷ്യന്‍ ഗെയിംസില്‍ ഇത് മൂന്നാം ഊഴമാണ്. 2010-ല്‍ സ്വര്‍ണ്ണം നേടിയ ടീമിന്റെ പരിശീലകനായിരുന്നു ഇത്തവണ വനിതാ ടീം കോച്ചായ ഭാസ്കരന്.
രാകേഷ് കുമാര്‍ നയിക്കുന്ന ടീമിലെ ഭൂരിഭാഗം പേരും പ്രൊ കബഡി ലീഗില്‍ കളിച്ച് മെയ്വഴക്കം വന്നവരാണ്. സുര്‍ജിത് സിംഗ്, നവനീത് ഗൗതം, അജയ് താക്കൂര്‍, ജസ്വിര്സിംഗ്, അനുപ് കുമാര്‍, ഗുര്‍പ്രീത്, രാജ്ഗുരു, നിതിന്‍ മഡ്നെ, സുര്‍ജീത്, പ്രവീണ്‍, മന്‍ജീത് ചില്ലാര്‍ എന്നിവരാണ് പുരുഷ ടീമിലെ അംഗങ്ങള്‍. വനിതാ ടീമില്‍ തേജേശ്വരി ഭായി, മംമ്ത പൂജാരി, പ്രിയങ്ക, അഭിലാഷ മഹത്രെ, സുമിത്ര ശര്‍മ്മ, ജയന്തി, കവിത, കവിതാ ദേവി, അനിത മാവി, കിശോഷി ഷിന്‍ഡെ, പൂജാ താക്കൂര്‍, സുഷ്മിത പവാര്‍ എന്നിവരാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: