റായ്പൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റ 20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരത്തില്‍ ലാഹോര്‍ ലയണ്‍സിന് 55 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ലങ്കന്‍ ടീം സതേണ്‍ ഡിസ്ട്രിക്ടിനെയാണ് ലാഹോര്‍ ലയണ്‍സ് തകര്‍ത്തുവിട്ടത്. ഇതോടെ രണ്ട് കളികള്‍ ജയിച്ച ലാഹോറിന് 8 പോയിന്റായി.
ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ലയണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 40 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്സറുമടക്കം 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസാണ് ടോപ് സ്കോറര്‍. അഹമ്മദ് ഷഹ്സാദ് 29 റണ്‍സും സാദ് നസീം 25 പന്തില്‍ നിന്ന് 31 റണ്‍സെടുത്തും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. സതേണ്‍ എക്സ്പ്രസിന് വേണ്ടി നാല് ഒാവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹറൂഫ് മികച്ച ബൗളിംഗ് നടത്തി. മുഹമ്മദ് ഹഫീസാണ് മാന്‍ ഓഫ് ദി മാച്ച്.
തുടര്‍ന്ന് 165 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ സതേണ്‍ എക്സ്പ്രസിന് സ്കോര്‍ 36 റണ്‍സിലെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എട്ട് റണ്‍സെടുത്ത കുശല്‍ പെരേരയും റണ്ണൊന്നുമെടുക്കാതെ ധനുഷ്ക ഗുണതിലകയും 18 റണ്‍സെടുത്ത തിലകരത്നെ സമ്പത്തുമാണ് കൂടാരം കയറിയത്. പിന്നീട് മുബാറക്കും (35) പെരേരയും (16) ചേര്‍ന്ന് സ്കോര്‍ 80 റണ്‍സിലെത്തിച്ചതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയവര്‍ക്കൊന്നും മികച്ച ബാറ്റിംഗ് കാഴ്ചവെക്കാന്‍ കഴിയാതിരുന്നതോടെ അവര്‍ 18 ഓവറില്‍ വെറും 109 റണ്‍സിന് ഓള് ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അയിസാസ് ചീമയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വഹാബ് റിയാസും അഡ്നന് റസൂലും ലാഹോര്‍ ലയണ്‍സിന് വേണ്ടി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: