ആലപ്പുഴ: ഗ്രാന്റ് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനാഥ ബാല്യങ്ങളെയും കബളിപ്പിച്ചു. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 700 രൂപ വീതം പ്രതിമാസ ഗ്രാന്റ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്നര പിന്നിട്ടിട്ടും നടപ്പായില്ല. നിലവില്‍ 525 രൂപ പ്രകാരമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നത്. ഇത് 700 രൂപയായി വര്‍ദ്ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതേവരെ വര്‍ദ്ധിപ്പിച്ച തുക ലഭിച്ചു തുടങ്ങിയിട്ടില്ല.
പല അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങളുടെയും സുമനസുകളുടെയും സഹായം കൊണ്ടു മാത്രമാണ്. വിദേശ ഫണ്ട് ലഭിക്കുന്ന അനാഥാലയങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം വളരെ ബുദ്ധിമുട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കബളിപ്പിക്കുന്നത് അന്തേവാസികളോടുള്ള ക്രൂരതയാണ്.
കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്തതും ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ തെളിവാണ്. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതയും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കണ്ട്രോള് ബോര്‍ഡ് രൂപീകരണം അനന്തമായി നീളാന്‍ കാരണം. ബോര്‍ഡ് രൂപീകരണത്തിന് സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന് പ്രതിനിധികളായ അഞ്ചുപേരെ നാമനിര്‍ദേശം ചെയ്തെങ്കിലും സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നത് വൈകുകയാണ്.
മൂന്ന് എംഎല്‍എമാര്‍, അഞ്ച് ജനപ്രതിനിധികള്‍, ഒരു എംപി എന്നിവരെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യേണ്ടത്. ബോര്‍ഡില്‍ ആധിപത്യം നേടുന്നതിനായി മുസ്ലിം ലീഗും കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന കിടമത്സരമാണ് നാമനിര്‍ദേശം വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. വകുപ്പ് ഭരിക്കുന്ന ലീദിലെ ആഭ്യന്തര പ്രശ്നങ്ങളും നാമനിര്‍ദേശം വൈകുന്നതിന് മറ്റൊരു കാരണമാണ്. അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നതടക്കമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ കണ്ട്രോള് ബോര്‍ഡ് നിലവില്‍ വരേണ്ടത് അത്യാവശ്യമാണ്.
ബോര്‍ഡ് നിലവിലില്ലാത്തതിനാല്‍ ഓര്‍ഫനേജുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണുള്ളത്. വൃദ്ധസദനങ്ങളിലും മാനസിക രോഗികള്‍ കഴിയുന്ന സ്ഥാപനങ്ങളിലും മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും വൈദ്യപരിശോധന നടത്തണമെന്ന നിബന്ധനയും ലംഘിക്കപ്പെടുന്നു. കൂടാതെ അനാഥാലയങ്ങള്‍ക്ക് ബിപിഎല്‍ നിരക്കില്‍ അരി, ഗോതമ്പ്, പഞ്ചസാര എന്നിവയും പാചകവാതകവും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: