ഏകമുഖോ ബഹുമുഖഃ ബഹുസാഹസ്രനേത്രവാന്
ബന്ധകാരീ ബന്ധഹീനഃ സംസാരീ ബന്ധമോചകഃ
742. ഏകമുഖഃ -ഒരു മുഖമുള്ളവന്‍. കൈയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ ഭഗവാന് അരൂപിയാണ്. ഭക്തന് സങ്കല്‍പ്പിക്കുന്ന രൂപം ഭഗവാന് സ്വീകരിക്കുന്നു. മനുഷ്യര്‍ തങ്ങളെപ്പോലെ ഒരു മുഖമുള്ളവനായി സങ്കല്‍പ്പിച്ചപ്പോള്‍ ഭഗവാന് ഒരു മുഖം മാത്രം ഉള്ളവനായി.
743. ബഹുമുഖഃ -അനേകം മുഖങ്ങളുള്ളവന്‍. സന്ദര്‍ഭം അനുസരിച്ച് പലരൂപങ്ങള്‍ ഭഗവാന് സ്വീകരിക്കും. ബ്രഹ്മമാകുമ്പോള്‍ ഭഗവാന് ചതുര്‍മുഖനാണ്. ആദിശേഷനാകുമ്പോള് ആയിരം മുഖങ്ങളാണ്.
744. ബഹുസാഹസ്രനേത്രവാന്ഃ -അനേകായിരം കണ്ണുകളുള്ളവന്‍. ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിനു ജീവികളുണ്ട്. അവയെല്ലാം ഗുരുവായൂരപ്പന്റെ മൂര്‍ത്തികളാണ്. ഓരോ ജീവിയുടെ കണ്ണില്‍പ്പെടുന്ന ദൃശ്യവും ഉള്‍ക്കൊള്ളുന്നത് പ്രപഞ്ചചേതനയായ ഗുരുവായൂരപ്പനാണ്. ജീവികളുടെ മാനസിക വ്യാപാരങ്ങള്പോലും ഭഗവാനറിയുന്നു. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഭഗവാന് എല്ലാം കാണുന്ന ബഹുസഹസ്രം നേത്രങ്ങളും എല്ലാം ഘ്രാണിച്ചറിയാനുള്ള ബഹുസഹസ്രം മൂക്കുകളും എല്ലാം രുചിച്ചും സ്പര്ശിച്ചും കേട്ടും അറിയാനുള്ള ബഹുസഹസ്രം ജ്ഞാനേന്ദ്രിയങ്ങളുമുണ്ടെന്ന് ആലങ്കാരികമായി പറയാം. യഥാര്‍ത്ഥത്തില്‍ അരൂപിയായ ഭഗവാനു ജ്ഞാനേന്ദ്രിയങ്ങളുടെ ആവശ്യമേ ഇല്ല. ശരീരബന്ധനത്തില് കുടുങ്ങിപോയ മനുഷ്യര്‍ക്കാണു ജ്ഞാനേന്ദ്രിയങ്ങളും കര്മ്മേന്ദ്രിയങ്ങളുമൊക്കെ വേണ്ടത്.
745. ബന്ധകാരീഃ -ബന്ധം ഉണ്ടാക്കുന്നവന്. എല്ലാ ബന്ധങ്ങളും ഭഗവാന് ഉണ്ടാക്കുന്നതാണ്. നമുക്കാര്‍ക്കും സ്വന്തം കഴിവുപയോഗിച്ച് ഒരു ബന്ധവും ഉണ്ടാക്കാനാവില്ല. മാതാപിതാക്കളുമായുള്ള ബന്ധം ഭാര്യയോടോ ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ ഉള്ള ബന്ധം, ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം, വളര്‍ത്തുമൃഗങ്ങളും സസ്യങ്ങളുമായുള്ള ബന്ധം, വീടുമായും നാടുമായുമുള്ള ബന്ധം എന്നിങ്ങനെ നമ്മെ സ്നേഹപാശംകൊണ്ടും വൈരപാശംകൊണ്ടും തടങ്കലിലാക്കുന്ന നിരവധി ബന്ധങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്. ഇതൊന്നും യാദൃശ്ചികമല്ലെന്ന് ആലോലിച്ചാലറിയാം. പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ അഭംഗുരതയ്ക്കുവേണ്ടി ഭഗവാന് ഉണ്ടാക്കുന്നതാണ് ഈ ബന്ധങ്ങളെല്ലാം.
746. ബന്ധഹീനഃ -ബന്ധങ്ങളില്ലാത്തവന്. നമ്മെയെല്ലാം ബന്ധങ്ങളുടെ ഊരാകുടുക്കിലാക്കുന്ന ഗുരുവായൂരപ്പന് ഒരു ബന്ധങ്ങളുമില്ലാത്തവനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ നേര്‍ക്ക് മാതൃവാത്സല്യം ഭഗവാനുണ്ടെന്നു വാദത്തിനുവേണ്ടി പറയാമെന്നേയുള്ളൂ.
747. സംസാരിഃ -സംസാരബന്ധങ്ങളുള്ളവന്. ഒരു ബന്ധവുമില്ലാത്തവനായി മുന്‍നാമം ഭഗവാനെ അവതരിപ്പിച്ചു. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്നു പറയാവുന്ന ഭാവമാണ് ഈ നാമം അവതരിപ്പിക്കുന്നത്. അവതാരങ്ങളില്‍ പലതരം ബന്ധങ്ങളില്‍ ഭഗവാന് സ്വയം പങ്കെടുക്കുന്നതുകാണാം. പിതൃഭക്തനായ പുത്രനായും ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവായും സന്താനങ്ങളെ സ്നേഹിക്കുന്ന പിതാവായും പ്രജകളെ സ്നേഹിക്കുന്ന രാജാവായും സുഗ്രീവാദികളുടെ സ്നേഹിതനായും രാവണാദികളുടെ ശത്രുവായും വിഭീഷണന് തുടങ്ങിയവരുടെ രക്ഷകനായും വസിഷ്ഠന്റെ ശിഷ്യനായും അവതരിച്ചപ്പോള്‍ കുറെയേറെ സങ്കീര്‍ണ്ണമായ സംസാരബന്ധങ്ങളുള്ള വേഷമാണഭിനയിക്കുന്നത്. മറ്റവതാരങ്ങളിലും സംസാരിയായി ഭഗവാന് പെരുമാറുന്നതു കാണാം.
748. ബന്ധമോചകഃ -ബന്ധങ്ങളില്‍നിന്നു മോചിപ്പിക്കുന്നവന്. ബന്ധകാരിയും ബന്ധഹീനനും സംസാരിയുമായി ഭഗവാനെ കീര്‍ത്തിച്ചു കഴിഞ്ഞ് ബന്ധമോചകനായി സ്തുതിക്കുന്നു. ബന്ധഹീനനായ ഭഗവാന് സംസാരിയായതും മഹാമായാരൂപത്തില് ബന്ധകാരിയായതും പ്രപഞ്ച പ്രവര്‍ത്തനം നടക്കാന്‍ വേണ്ടിയാണ്. പലതരത്തിലുള്ള ബന്ധങ്ങളില്‍ തന്റെ പ്രതിരൂപങ്ങളായ ജീവാത്മാക്കളെ കുരുക്കിയ ഭഗവാന് തന്നെ എല്ലാ ബന്ധങ്ങളില്‍നിന്നും മോചിപ്പിച്ച് ജീവനെ തന്നില്‍ ലയിപ്പിക്കും. ആ അവസ്ഥയെയാണ് കൈവല്യമെന്നും മോക്ഷമെന്നും പറയുന്നത്.
ഡോ. ബി.സി.ബാലകൃഷ്ണന്
.(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: