ഈശ്വരസ്മരണയില് നിരന്തരം വര്‍ത്തിക്കുക എന്നുള്ളത് സര്‍വ്വസംഗപരിത്യാഗികളായ സംന്യാസികള്ക്കുമാത്രം വിധിക്കപ്പെട്ട ഒരു സാധനയല്ല. ഈ വ്യാവഹാരികലോകത്തിലെ നിരവധി കര്‍ത്തവ്യങ്ങളാലും ചുമതലകളാലും വലയം ചെയ്യപ്പെട്ട ഗൃഹസ്ഥാശ്രമികളായ നിങ്ങള്‍ കര്‍മ്മത്തെ ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഒരു ശൃംഖലയായി സ്വീകരിക്കേണ്ടതാണ്. ഈശ്വരനുമായുള്ള സംസര്‍ഗ്ഗത്തിനു കര്‍മ്മം ഫലവത്തായ ഒരു മാര്‍ഗമായി തീരട്ടെ.
ഈശ്വരാര്‍പ്പിതമായ കര്‍മ്മം യഥാര്‍ത്ഥത്തില്‍ ശക്തിമത്തായ ഒരുതരം ധ്യാനം തന്നെയാണ്. പ്രതിഫലേച്ഛകൂടാതെ നിശബ്ദമായ ഭക്തിപൂര്വ്വവും സമര്‍പ്പണബുദ്ധിയോടുകൂടി കര്‍മ്മം ചെയ്യുന്നവന് ഈശ്വരവൈഭവത്തെ ലോകദൃഷ്ടിക്ക് വിഷയീഭവിപ്പിക്കുന്നു.
അമ്മയുടെ നിസ്സീമ പ്രേമത്തില്‍നിന്നും പ്രചോദനം നേടുക നിങ്ങളുടെ പ്രേമമണ്ഡലത്തെ വികസിപ്പിക്കുന്നതിന് ഭക്തിയെ പ്രകടമാക്കുക. ആത്മസംയമനം ആനന്ദപ്രദമായി കരുതുക. എല്ലാ സന്ദര്‍ഭങ്ങളേയും സേവനത്തിനും ത്യാഗത്തിനും വേണ്ടി വിനിയോഗിക്കുക. വിജയത്തില്‍ വിനയാന്വിതരായും പ്രശംസയില്‍ ഉദാസീനമനസ്കരായും വര്‍ത്തിക്കുക. നിങ്ങള്‍ക്കു സംഭവിക്കാവുന്ന കുറ്റങ്ങള്‍ കുറവുകള്ഇവകളില്നിന്നും നിങ്ങളുടെ മനസ്സിന്റെ വഞ്ചനാശീലത്തെ മനസ്സിലാക്കി ആത്മീയാഭ്യൂന്നതി നേടുന്നതിന് ദൃഢനിശ്ചയം ചെയ്യുക. സങ്കടത്തിലും ആപത്തിലും ഗുരുവിന്റെ സാന്നിദ്ധ്യത്തെ ആവാഹിച്ച് ധൈര്യമായിരിക്കുക.
ഐശ്വര്യത്തിന്റെ ശാന്തിയും സാഹോദര്യത്തിന്റെ ആനന്ദവും ഉള്‍ക്കൊള്ളുന്നതായിരിക്കണം നിങ്ങളുടെ ആനുകാലിക സമ്മേളനങ്ങള്‍. ഇപ്രകാരമുള്ള സത്സംഗയോഗങ്ങള് ഭജനയ്ക്ക് മാത്രമുള്ള രാഗങ്ങളായാല് പോരാ. ആദ്ധ്യാത്മിക തത്വങ്ങളെ വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സാധനയെപ്പറ്റി പരിചിന്തനം ചെയ്യുന്നതിനും സമൂഹ ധ്യാനത്തിനും ഉജ്ജ്വലബോധത്തിന്റെ വികാസത്തിനും വേണ്ടിയുള്ള സത്സംഗങ്ങളായികൂടി ഇവയെ പ്രയോജനപ്പെടുത്തേണ്ടതാണ്.
ലൗകിക മേന്മകളെല്ലാം നിസ്സാരങ്ങളാണെന്നും നശ്വരങ്ങളാണെന്നുമുള്ള സംഗതികളെപ്പറ്റി മനനംചെയ്ത് മൗനം ഭജിക്കുന്നതിലും ധ്യാനനിമഗ്നരാകുന്നതിലുമുള്ള ആസക്തിയെ പരിപോഷിപ്പിക്കുക. ഏകാന്തതയില്മാത്രമേ നിങ്ങളുടെ ആത്മാവിന്റെ അനശ്വരതയും പരമാത്മാവുമായുള്ള ഏകത്വവും നിങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ. ആന്തരികമായ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തേണ്ടത് ക്രമാനുഗതമായ ധ്യാനാനുഷ്ഠാനം കൊണ്ടാണ്.
– രമാദേവി
തയ്യാറാക്കിയത്: ടി. ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: