കണ്ണൂര്‍: മനോജ് വധക്കേസില്‍ അന്വേഷണം നേതാക്കളിലെത്തിയതോടെ ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ പരസ്യമാലി ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പരസ്യവിമര്‍ശനവുമായി കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജനും രംഗത്തെത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ കെ.വി.സന്തോഷ് കുമാറിനും ജോസി ചെറിയാനുമാണ് ഇ.പി. ജയരാജന്റെ മുന്നറിയിപ്പ്.
ഇന്നലെ ഒരു സ്വകാര്യ ടിവി ചാനലിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇ.പി. ജയരാജന് വിമര്‍ശിച്ചത്. സന്തോഷ് കുമാറിനെയും ജോസി ചെറിയാനെയും അന്വേഷണത്തിന് നിയോഗിച്ചത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന് പറഞ്ഞ ഇ പി, ഇരുവരും മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരം പിടിപെട്ടവരാണെന്നും അവഹേളിച്ചു. ഇവര്‍ സിപിഎമ്മിനെതിരെ വ്യാജമൊഴിയുണ്ടാക്കി കഥമെനയുകയാണ്. ഇതിന് ടിപി വധക്കേസിലേതു പോലെ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഇ.പി. ജയരാജന് ആരോപിച്ചു.
കഴിഞ്ഞദിവസം ഡിവൈഎസ്പി ജോസി ചെറിയാനെ പി. ജയരാജന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജയരാജന്റെ ഡ്രൈവറായ വിനീഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിച്ചിരുന്നുവെങ്കിലും ഹാജരായില്ല. ഇതേത്തുടര്‍ന്ന് വിനീഷിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ജയരാജന് ഭീഷണി മുഴക്കിയത്. മോശമായ ഭാഷയില്‍ സംസാരിച്ച ജയരാജന് ‘എങ്കില്‍പ്പിന്നെ കണ്ടോളാ’മെന്നാണ് ഭീഷണിപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്നും മൊഴിയെടുക്കുന്നത് തടസ്സപ്പെടുത്തി അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയാണ് സിപിഎം. ടി പി വധക്കേസില്‍ ഇതേ മാര്‍ഗ്ഗം പാര്‍ട്ടി സ്വീകരിച്ചിരുന്നു. ടി പി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പലരും ഇപ്പോഴും സിപിഎമ്മിന്റെ ഭീഷണിയിലാണ്. അതിനാല്‍ മനോജ് വധം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎം ഭീഷണിക്ക് വഴങ്ങി കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കുന്ന സിപിഎം നേതാക്കളുടെ നടപടി ആഭ്യന്തര വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
മനോജ് പങ്കില്ലെന്നും സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും കേന്ദ്ര നേതൃത്വം നിലപാടെടുക്കുമ്പോഴാണ് കണ്ണൂരിലെ നേതാക്കളുടെ പടപ്പുറപ്പാട്. ജില്ലാ സെക്രട്ടറി പി. ജയരാജനിലേക്ക് അന്വേഷണം എത്തുന്നതിന്റെ വിഭ്രാന്തിയാണ് നേതാക്കളുടെ വെല്ലുവിളികളിലൂടെ പുറത്തു വരുന്നതെന്നാണ് വിലയിരുത്തപെടുന്നത്. മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുന്നതും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. അന്വേഷണ സംഘത്തില്‍ സിപിഎം വിരുദ്ധ പ്രചാരണസെല് പ്രവര്‍ത്തിക്കുന്നുവെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നത്. ടി പി കേസില്‍ മാധ്യമങ്ങളുടെ നിലപാട് സിപിഎമ്മിന് കനത്ത പ്രഹരമായിരുന്നു. മനോജ് വധക്കേസില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനും സിപിഎം നീക്കം നടത്തുന്നുണ്ട്. മാധ്യമങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം എതിരായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നിത്യേന നിരവധി വാര്‍ത്തകളാണ് പാര്‍ട്ടി മുഖപത്രം അടിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: