സാമ്പത്തികപ്രതിസന്ധിയെന്ന പുകമറ സൃഷ്ടിച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റവതരിപ്പിച്ച് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് പ്രത്യക്ഷത്തില്‍ മൂവായിരം കോടിയുടെയും പരോക്ഷമായി അയ്യായിരത്തോളം കോടി രൂപയ്ക്കുമുള്ള നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. മുഴുവന്‍ ജനങ്ങളെയും പിഴിയാനുള്ള വകയെല്ലാം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടിരിക്കുകയാണ്. ഇതിനായുള്ള മുന്നൊരുക്കം തുടങ്ങിയിട്ട് ആഴ്ചകളായി. കടപ്പത്രമിറക്കുകയും ഓഡി സമ്പാദിക്കുകയും പഞ്ഞപ്പാട്ട് പാടിക്കൊണ്ടിരിക്കുകയുമായിരുന്നു മന്ത്രിമാരും മുന്നണി നേതാക്കളുമെല്ലാം. കാറുകള്‍ വാങ്ങാനും വീട് മോടികൂട്ടാനും വിദേശ വിനോദസഞ്ചാരങ്ങള്ക്കുമായി ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ മൂന്നുവര്‍ഷമായി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചുപൊളിക്കുക തന്നെയായിരുന്നു. എന്നിട്ടൊടുവില്‍ ജനങ്ങളെ ഊറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇത് ഭരണമല്ല, പകല്‍ക്കൊള്ള തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.
നിയമന നിരോധനം പ്രഖ്യാപിക്കുകയും ചില മേഖലയില്‍ വിരമിക്കല്‍ പ്രായം കൂട്ടുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം ദുസ്സഹവും ദുരിതപൂര്ണവുമാക്കാന് കരുതിക്കൂട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡും വകുപ്പും നിരക്കുകൂട്ടാന്‍ ഓങ്ങി ഓങ്ങി നില്‍ക്കുകയാണ്. ഏത് സമയത്തും ഉപഭോക്താവിന്റെ കഴുത്തില്‍ വൈദ്യുതിക്കമ്പി വന്നുവീഴുമെന്ന ഭീതിയിലാണ് ജനങ്ങള്‍. വെള്ളക്കരവും കൂട്ടിയിട്ടുണ്ട്. 10,000ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല, 10,000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 10,000 ലിറ്ററില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ലിറ്ററിന് 60 ശതമാനം വരെ വര്‍ദ്ധനയുണ്ടാവും. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് അതോറിറ്റിക്ക് നഷ്ടം വരുന്നത് 12 രൂപയാകുമെന്നാണ് പറയുന്ന ന്യായം. വെള്ളക്കരം കൂട്ടിയതിലൂടെ സംസ്ഥാനത്ത് 205 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
10 രൂപയ്ക്ക് മുകളിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് കൂട്ടി. 10 മുതല്‍ 1000 രൂപ വരെയുള്ള സേവനങ്ങള്‍ക്ക് 50 ശതമാനവും 1000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള സേവനങ്ങള്‍ക്ക് ഫീസ് 15 ശതമാനവും 10,000 രൂപയ്ക്ക് മുകളിലുള്ള സേവനങ്ങള്‍ക്ക് ഫീസ് 25 ശതമാനം കൂട്ടി. ഈ ഫീസ് വര്‍ദ്ധനയില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കിയിട്ടുണ്ടത്രെ. ഭൂനികുതി നിരക്ക് എട്ട് രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ഇരുപത് സെന്റ് വരെ സെന്റിന് ഒരു രൂപയും ഇരുപത് സെന്റിന് മുകളില്‍ രണ്ട് രൂപയുമായിരിക്കും. മുനിസിപ്പാലിറ്റി ടൗണ്‍ഷിപ്പുകളില്‍ ആറ് സെന്റ് വരെ ഒരു രൂപയും, ആറ് സെന്റിന് മുകളില്‍ നാല് രൂപയും കോര്‍പ്പറേഷനുകളില്‍ നാല് സെന്റ് വരെ നാല് രൂപയും, നാല് സെന്റിന് മുകളില്‍ എട്ട് രൂപയുമായിരിക്കും. ഭൂനികുതി ഇനത്തില്‍ 78 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തോട്ടം നികുതിയിലും വര്‍ധനയുണ്ട്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയിട്ടില്ല. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായി. ഇതിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഒക്ടോബര്‍ ഒന്നിന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മദ്യത്തിന് നിലവില്‍ 115 ശതമാനാണ് നികുതി. ഇത് 135 ശതമാനമാകും. ഇതുകൂടാതെ അഞ്ച് ശതമാനം സെസ്സും ഏര്‍പ്പെടുത്തും. ഇത് മദ്യനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനാണ്. ബിയറിനും വൈനിനും നികുതി 70 ശതമാനമാക്കി. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 22 ശതമാനമാണ് നികുതി. ഇത് 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
മന്ത്രിമാര്‍ ശമ്പളത്തിന്റെ 20 ശതമാനം മാര്‍ച്ച് വരെ വാങ്ങില്ല. വിദേശയാത്രകള്‍ അത്യാവശ്യത്തിന് മാത്രം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്രെ. സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തടസ്സമില്ലെങ്കിലും അതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതംകുറഞ്ഞു. വികസന പ്രവര്‍ത്തനത്തിനുള്ള ചെലവ് വര്‍ധിച്ചു. വരുമാനം വലിയ രീതിയില്‍ കുറയുകയും ചെലവ് കൂടുകയുമാണ്. സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ പിന്നെന്തിന് ഇത്രയും ഭീമമായ നികുതിവര്‍ധനവ്. ഒരുകാര്യത്തില്‍ സര്‍ക്കാരിനെ സമ്മതിച്ചേ പറ്റൂ. നികുതിവര്‍ധനവിന്റെ ഭാരം ചുമക്കുന്ന കാര്യത്തില്‍ ഒരുപക്ഷെ ഭേദവും കാട്ടിയിട്ടില്ല. കേരളത്തില്‍ പിറക്കാന്‍ പോകുന്നവര്‍ക്ക് പോലും നികുതിയുടെ കെടുതി അടിച്ചേല്‍പ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലെന്ന അഹന്തയാണ് സര്‍ക്കാര്‍ തീരുമാനത്തിലൂടെ പ്രകടമായത്. ജനങ്ങള്‍ ഒന്നടങ്കം അതിനെതിരെ രംഗത്തിറങ്ങുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: