ഹരിപ്പാട്: മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ യുവാവിനെ സിപിഎം തൃക്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി ഓഫീസ്മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ പള്ളിപ്പാട്മുറിയില് കളക്കാട്കിഴക്കതില് വീട്ടില്‍ ഗോപാലകൃഷ്ണന്-ലക്ഷ്മി ദമ്പതികളുടെ ഇരട്ട മക്കളില്‍ ഒരാളായ സുരേഷ്(33) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7മണിയോടെയാണ് മൃതദേഹം കണ്ടത്. സുരേഷ് ധരിച്ചിരുന്ന ഷര്‍ട്ടില്‍ നിന്ന് ഒരു വീട്ടമ്മയുടെ പേര് എഴുതിയ ആത്മഹത്യാ കുറുപ്പും പോലീസ് കണ്ടെടുത്തു. സിപിഎം സജീവ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ക്ക് ചില മുതിര്‍ന്ന നേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു.
മരപ്പണി തൊഴിലാളിയായ സുരേഷ് പതിവായി മദ്യപിക്കുമായിരുന്നു. മൂന്ന് മാസം മുമ്പാണ് മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സ കഴിഞ്ഞ് വന്നത്. പലപ്പോഴും മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയും ഉണ്ട്. ഒരു കുട്ടിയുള്ള വീട്ടമ്മയുമായി സുരേഷിന് അടുപ്പമുണ്ടായിരുന്നു. എതാനും ദിവസം മുമ്പ് ഇവര്തമ്മില് പിണങ്ങി. സുരേഷിന് എതിരായി പീഡന കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഷങ്ങളായി സിപിഎമ്മിന്റെ തൃക്കുന്നപ്പുഴ ആറാം നമ്പര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാരവാഹിത്വമില്ലെന്ന് നേതാക്കള്‍ പറയുന്നു. ലോക്കല്‍ കമ്മറ്റി ഓഫീസിലെ സ്ഥിരം സന്ദര്‍ശകനാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ടാറില്ല. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ നിന്ന് സുരേഷ് പോയി. ഇന്നലെ രാവിലെ 7മണിയോടെ പാര്‍ട്ടി ഓഫീസിന് സമീപത്തെ വീട്ടിലെ സ്ത്രീ മുറ്റം അടിക്കുവാന്‍ എത്തിയപ്പോള്‍ ഓഫീസ് മുറിയിലെ ഫാനില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഈ സ്ത്രീയാണ് വിവരം പോലീസില്‍ അറിയിച്ചത്.
ഹരിപ്പാട് സി. ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പും മുറിക്കുള്ളില്‍ നിന്ന് മദ്യം അടങ്ങിയ കുപ്പിയും കണ്ടെടുത്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അവിവാഹിതനാണ്. രമ, സുമ, ഷൈലജ, രമേശ് എന്നിവരാണ് സഹോദരങ്ങള്‍. സുരേഷും രമേശും ഇരട്ടകളാണ്. ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുള്ള യുവതിയുടെ മൊഴി എടുക്കുമെന്നും ആത്മഹത്യാകുറിപ്പ് സുരേഷ് എഴുതിയതാണോ എന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: