കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രണ കമ്മീഷന് പിരിച്ചുവിടുമെന്ന് പറഞ്ഞപ്പോള്‍ മൂക്കത്തു വിരല്‍ വച്ചവര്‍ അറിയുക, കേന്ദ്ര ആസൂത്രണ കമ്മീഷനും സംസ്ഥാന ആസൂത്രണ ബോര്‍ഡുകളും പ്രവര്‍ത്തിച്ചിരുന്നത് ഊഹാപോഹങ്ങളുടേയും കള്ളക്കണക്കുകളുടേയും അടിസ്ഥാനത്തില്‍. ആസൂത്രണക്കമ്മീഷനും ബോര്‍ഡുകള്‍ക്കും ഡാറ്റാ ശേഖരിച്ചു നല്കുന്ന ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ താളം തെറ്റിയിട്ട് കാലമേറെയായി. പഞ്ച വത്സര,വാര്‍ഷിക പദ്ധതികള്‍ക്കും കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്കും പ്രധാനമായി ആശ്രയിക്കുന്ന വിവരങ്ങള്‍ ദേശീയ സാമ്പിള്‍ സര്‍വ്വേ അതോറിട്ടി നല്കുന്നവയാണ്.
ആവശ്യത്തിന് ജീവനക്കാരോ സംവിധാനമോ ഇല്ലാതെ സാമ്പിള്‍ സര്‍വ്വേ കുറേക്കാലമായി പാളം തെറ്റിയ അവസ്ഥയിലാണ്. സംസ്ഥാന തലത്തില്‍ മേഖലാ ഓഫീസുകളും പ്രാദേശിക ഓഫീസുകളും ഉണ്ടെങ്കിലും ഇവിടെയൊന്നും ആവശ്യത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്സ് സര്‍വീസ്(ഐഎസ്എസ)് ഉദ്യോഗസ്ഥര്‍ക്കാണ് മേഖലാ കേന്ദ്രങ്ങളുടെ ചുമതലയെങ്കിലും ഇവര്‍ പലപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കും. ഭാഷ അറിയാത്തത് ഇവര്‍ക്ക് വലിയ തടസ്സമാകുന്നു. ഐഎഎസ്-ഐപിഎസുകാരെപ്പോലെ ഇവര്‍ ഭാഷ പഠിക്കാന്‍ ശ്രമിക്കാറുമില്ല.
ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടെല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആസൂത്രണ കമ്മീഷന് ഇവര്‍ കൈമാറണം. ഇതിനായി വര്‍ഷം മുഴുവനും സാമ്പത്തിക സര്‍വ്വേ നടത്തണമെന്നാണ് വയ്പ്പ്. ഇതിനായി ഒരു മേഖലാ കേന്ദ്രത്തില്‍ ആകെയുള്ളത് ഇരുപതില്‍ താഴെ ജീവനക്കാരും. ഐഎസ്എസ് ഉദ്യോഗസ്ഥര്‍ സര്‍വ്വേക്ക് പോകാറില്ല. താഴെത്തട്ടിലെ ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക. പലപ്പോഴും യഥാര്‍ത്ഥ സര്‍വ്വേക്ക് പകരം ഊഹാപോഹങ്ങളാകും റിപ്പോര്‍ട്ടായി സമര്‍പ്പിക്കപ്പെടുക.
ഒരു ജീവനക്കാരന് ഒരു ദിവസം ആറു വീടെങ്കിലും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് വ്യവസ്ഥ. പലപ്പോഴും ജനങ്ങള്‍ ഇതുമായി സഹകരിക്കാത്ത സാഹചര്യമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ആവശ്യത്തിന് പരസ്യം നല്‍കാത്തതാണ് ജനങ്ങള്‍ സഹകരിക്കാതിരിക്കാന്‍ കാരണം. അവര്‍ ചൂണ്ടിക്കാട്ടുന്നു. ജോലിയുടെ സമ്മര്‍ദ്ദം മുഴുവന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മേലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിലൊന്നും ഒരു താത്പര്യവുമില്ല. തട്ടിക്കൂട്ടി ഒരു കണക്കുണ്ടാക്കിക്കൊടുത്താല് മതിയെന്നാണവര്ക്ക്. ഒരു ജീവനക്കാരന് തന്നെ പറയുന്നു.
കോടിക്കണക്കിന് രൂപ രാജ്യം ചെലവഴിക്കുന്നത് ഇത്തരത്തില്‍ തട്ടിക്കൂട്ടു റിപ്പോര്ട്ടുകള്ക്കായാണ്. ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നതും മറ്റും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. അടുത്തകാലത്ത് ദാരിദ്ര്യരേഖ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഇത്തരം അശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ ഫലമാണ്. തട്ടിക്കൂട്ടിയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വസ്തുതകളായി ഒരു ബന്ധവുമില്ലാത്തതായിരിക്കും. ആസൂത്രണകമ്മീഷനും ആസൂത്രണ ബോര്‍ഡുകളും തയ്യാറാക്കുന്ന ഒട്ടെല്ലാ പദ്ധതികളും ഈ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് എന്നറിയുമ്പോഴാണ് മോദിയുടെ തീരുമാനം എത്രമാത്രം ശരിയാണെന്ന് വ്യക്തമാകുന്നത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലാണ് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്ഗനൈസേഷന്.
ടി. എസ് . നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: