ആലപ്പുഴ:സര്‍ക്കാരിന്റെ പുതിയ മദ്യനയം സംസ്ഥാനത്തെ ഹോട്ടല്‍, ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലേക്ക് ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്തിരുന്ന സഞ്ചാരികള്‍ യാത്രയില്‍ നിന്ന് തന്നെ പിന്‍വാങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാല്പത് ശതമാനത്തിലധികം പേര് മുറി ബുക്കിങ്ങില്‍ നിന്ന് പിന്‍വാങ്ങിയെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുകയാണ്. ഇതിന്റെ സൂചനകള്‍ സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങി.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഹോട്ടലുകളില്‍ മുന്‍കൂര്‍ മുറി ബുക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ ബുക്കിങ് പിന്‍വലിക്കുകയാണെന്ന് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോവളം, ആലപ്പുഴ, മൂന്നാര്‍ വയനാട് തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്ത സഞ്ചാരികളാണ് പിന്‍വാങ്ങിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ടൂറിസം സീസണ് സംസ്ഥാനത്തിന് നഷ്ടക്കണക്കിന്റേതാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
സംസ്ഥാനത്തെ വന്‍കിട ഹോട്ടലുകളില്‍ കഴിഞ്ഞവര്‍ഷം ഇതേസമയം, നവംബര്‍, ഡിസംബര്‍, ജനവരി മാസങ്ങളിലേക്കുള്ള 90 ശതമാനം ബുക്കിങ്ങും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇത്തവണ 40 ശതമാനം മുറികളില്‍ പോലും ബുക്കിങ് നടന്നിട്ടില്ല. അതിനിടെയാണ് ബുക്ക് ചെയ്ത മുറികളില്‍ നിന്ന് സഞ്ചാരികള്‍ പിന്‍വാങ്ങിയതും.
സാധാരണ നവംബറില്‍ ആരംഭിക്കുന്ന ടൂറിസം സീസണോടെയാണ് വിദേശ വിനോദസഞ്ചാരികള്‍ വ്യാപകമായി കേരളത്തിലെത്തുന്നത്. വിദേശ സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും മദ്യപിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മാലിയും അടക്കമുള്ള രാജ്യങ്ങളാകും നമ്മുടെ നഷ്ടം നേട്ടമായി മാറ്റുകയെന്നും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതിനിടെ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന 14 ടൂറിസം കേന്ദ്രങ്ങള്‍ വെഡിങ് ഡെസ്റ്റിനേഷനുകളാക്കാനാണ് തീരുമാനം. വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ എത്തി വിവാഹം നടത്താനുള്ള സൗകര്യം ഒരുക്കുന്നതാണ് വെഡിങ് ഡെസ്റ്റിനേഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: