ന്യൂദല്‍ഹി: നിയമയുദ്ധത്തിന്റെ വില്ലുകുലച്ച ബോക്സര്‍ മനോജ് കുമാര്‍ ജയത്തിനരുകില്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മനോജിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിക്കും. മനോജിന്റെ നാമനിര്‍ദേശം കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു. ഈ വിവരം താരം പുറത്തുവിട്ടു.
നാമനിര്‍ദേശം അംഗീകരിച്ചെന്ന് ജോയിന്റ് സെക്രട്ടറി ഓഫ് സ്പോര്‍ട്സ് ഓന്ഗാര് കേദിയ ചൊവ്വാഴ്ചയാണ് എന്റെ സഹോദരന് രാജേഷിനെ അറിയിച്ചത്. വിവരം എന്നിലേക്കെത്തിയത് ഇന്നും, മനോജ് കുമാര്‍ വെളിപ്പെടുത്തി.
തന്നെ ഒഴിവാക്കി മറ്റൊരു ബോക്സര്‍ ജയ്ഭഗവാനെ അര്‍ജുനയ്ക്ക് ശുപാര്‍ശ ചെയ്തതാണ് മനോജിനെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് മനോജ് പരാതിപ്പെട്ടതോടെ നാമനിര്‍ദേശം തള്ളിയത് പുനഃപരിശോധിക്കാമെന്ന് കായിക മന്ത്രാലയം ഉറപ്പുനല്‍കി.
പക്ഷേ, രണ്ടുതവണ പുനഃപരിശോധനാ യോഗം ചേര്‍ന്നെങ്കിലും മനോജ് തഴയപ്പെട്ടു. തുടര്‍ന്ന് താരം കോടതിയെ സമീപിക്കുകയായിരുന്നു. നിയമപോരാട്ടം സന്തോഷകരമായ കാര്യമല്ല. എനിക്കു മുന്നില്‍ ആ വഴിമാത്രമേയുണ്ടായിരുന്നുള്ളു. നിലപാട് ശരിയാണെന്നു തെളിഞ്ഞതില്‍ ആഹ്ലാദമുണ്ട്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ആത്മവിശ്വാസം ഉയര്‍ത്തുന്ന തീര്‍പ്പ്, മനോജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: