അഹമ്മദാബാദ്: അമ്മ പറഞ്ഞതുകേട്ടു വളര്‍ന്ന മകന് ഇപ്പോള്‍ പറയുന്നത് രാജ്യത്തിന്റെ മകനായിട്ടാണ്. അതുകൊണ്ടുതന്നെ മകന്റെ വാക്കുകള്‍ അമ്മ അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ ആ അമ്മയും മകനും ഒരിക്കല്‍ക്കൂടി മാതൃകയായി, ലോകത്തിനു പോലും.
അറുപത്തിനാലാം പിറന്നാള്‍ ദിനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ. എന്തു തിരക്കുണ്ടായാലും പിറന്നാളിന് വീട്ടിലെത്തി പെറ്റമ്മയുടെ വാത്സല്യം നുകരാന്‍ ഈ മകന് മറക്കാറില്ല. അങ്ങനെ ഇന്നലെയും ഏറെ തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ മോദി അമ്മയെ കാണാനെത്തി. ഇരുവരും തികച്ചും വ്യത്യസ്തമായ ഒരു മാതൃക കാണിക്കുകയും ചെയ്തു. പിറന്നാള്‍ സുദിനത്തില്‍ വീട്ടിലെത്തിയ മകനെ അമ്മ ഹീരാ ബെന്‍ അനുഗ്രഹിച്ചു. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ അമ്മ മകനെ സ്വീകരിച്ചു. ഒപ്പം ജമ്മു-കശ്മീരിലെ പ്രളയ ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കായി അമ്മ മകന്റെ കയ്യില്‍ 5000 രൂപവെച്ചുകൊടുത്തു.
സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കി സാധാരണ വാഹനത്തിലാണ് മോദിയെത്തിയത്. 95 വയസുള്ള ഹീരാബെന്‍ മോദിയുടെ ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ ജോലികളെക്കുറിച്ചും അന്വേഷിക്കുകയും പിറന്നാള്‍ മധുരം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രിയായശേഷം അമ്മയെ കാണാന്‍ വീട്ടില്‍ എത്തിയതും ഇതാദ്യമായിട്ടായിരുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ തുടങ്ങിയവര്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: