തിരുവനന്തപുരം: പട്ടാപ്പകല്‍ സംസ്ഥാന ജനതയെ ഒന്നടങ്കം പോക്കറ്റടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സമസ്ത മേഖലയിയിലും നികുതി വര്‍ദ്ധിപ്പിച്ച് ഭരണത്തിലെ പിടിപ്പുകേടുണ്ടാക്കിയ സാമ്പത്തിക നഷ്ടം നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളക്കരം, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ്, ഭൂനികുതി, പ്ലാന്റേഷന് നികുതി, മദ്യനികുതി എന്നിവയാണ് കുത്തനെ കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ദുര്‍ഭരണം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വഴിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
വെള്ളക്കര വര്‍ധന 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ്. വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ഈടാക്കുന്ന ഫീസുകളിലും വന്‍വര്‍ധന വരുത്തിയിട്ടുണ്ട്. പ്രതിമാസം 10,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും ഇപ്പോള്‍ ഒരു കിലോലിറ്ററിന് (1000 ലിറ്ററിന്) നാല് രൂപയാണ് ഈടാക്കുന്നത്. ഇത് 50 ശതമാനം മുതല്‍ 60 ശതമാനംവരെ വര്‍ധിപ്പിച്ചു. 205 കോടിയുടെ വര്‍ധനയാണ് വെള്ളക്കരത്തിലൂടെ സര്‍ക്കാര്‍ ഒരു വര്‍ഷം പ്രതീക്ഷിക്കുന്നത്. ബിവറേജസ് വഴി വില്‍ക്കുന്ന വൈന്‍, ബിയര്‍ ഒഴികെയുള്ള മദ്യത്തിന്റെ നികുതി 20 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോഴുള്ള 115 ശതമാനത്തില്‍ നിന്നും നികുതി 135 ആയി ഉയരും. ഇതുകൂടാതെ മദ്യനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ടാക്സില്‍ അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തും.
വൈനിന്റെയും ബിയറിന്റെയും നികുതി 50 ശതമാനത്തില്‍ നിന്നും 70 ശതമാനമായി ഉയര്‍ത്തി. സിഗററ്റിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടേയും നികുതി 22 ശതമാനത്തില്‍ നിന്നും 30 ശതമാനമാക്കി ഉയര്‍ത്തി. വരുമാനത്തിന്റെ മൂന്നു ശതമാനം കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സയ്ക്കായി മാറ്റിവയ്ക്കും. അഞ്ച് ശതമാനം സര്‍ക്കാരിന്റെ വരുമാനമായിരിക്കും. 1130 കോടിരൂപയാണ് മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം.
10 രൂപ മുതല്‍ 1000 രൂപവരെയുള്ള സര്‍ക്കാര്‍ സേവനള്ക്കുള്ള ഫീസ് 50 ശതമാനം വര്‍ധിപ്പിച്ചു. 1000 മുതല്‍ 10,000വരെയുള്ള സേവനങ്ങള്‍ക്ക് 25 ശതമാവും ഫീസ് വര്‍ധിപ്പിച്ചു. 10,000 ത്തിന് മുകളില്‍ 15 ശതമാനമാണ് വര്‍ധന. വിദ്യാഭ്യാസരംഗത്തെ ഫീസ് വര്‍ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 369 കോടിയാണ് ഇതിലൂടെ വരുമാനം പ്രതീക്ഷിക്കുന്നത്. ഭൂനികുതിയും കുത്തനെ വര്‍ധിപ്പിച്ചു. പഞ്ചായത്തുപ്രദേശങ്ങളില്‍ 20 സെന്റുവരെയുള്ളവര് ഒരു സെന്റിന് ഒരു രൂപ നികുതിയായി നല്‍കണം. 20 സെന്റിന് മുകളില്‍ സെന്റിന് രണ്ട് രൂപ വീതം. മുനിസിപ്പല്‍,ടൗണ്‍ഷിപ്പ് ഏരിയകളില്‍ ആറ് സെന്റ് വരെയുള്ളവര്‍ ഒരു സെന്റിന് രണ്ടുരൂപവീതമാണ് നികുതി. ആറ് സെന്റിന് മുകളിലുള്ളവര്‍ ഓരോ സെന്റിനും നാല് രൂപവീതവും കോര്പ്പറേഷന് ഏരിയയില്‍ നാല് സെന്റ് വരെയുള്ളവര്‍ ഓരോ സെന്റിനും നാല് രൂപവീതവും നല്‍കണം. നാല് സെന്റിന് മുകളിലുള്ളവര്‍ ഓരോ സെന്റിനും എട്ട് രൂപ നല്‍കണം. ഭൂനികുതി വര്‍ധിപ്പിച്ചതിലൂടെ 78 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. പ്ലാന്റേഷന് നികുതി വര്‍ധിപ്പിച്ചതിലൂടെ മൂന്നു കോടി രൂപയാണ് പ്രതിവര്‍ഷം വര്‍ധനയുണ്ടാകുക.
നികുതി വര്‍ധന സംബന്ധിച്ച് പല വകുപ്പുകളും നല്കിയ നിര്‍ദേശങ്ങളില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. നികുതി, നികുതിയേതര വരുമാനം സംബന്ധിച്ച വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കു. വരും ദിവസങ്ങളില്‍ ജനങ്ങളെ പിഴിയാനുള്ള കൂടുതല്‍ നടപടികളാകും സര്‍ക്കാര്‍ സ്വീകരിക്കുക. സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ തിരുത്താതെ സാമ്പത്തിക ബാദ്യത മുഴുവന്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: