ഇഞ്ചിയോണ്‍: ഏഷ്യയിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്ന് തുടക്കം. പുതിയ ദൂരവും ഉയരവും വേഗവും താണ്ടാനായി പതിനാലായിരത്തിലേറെ താരങ്ങളാണ് കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നത്. ചടങ്ങിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ ദേശീയ പതാകയും ഉയര്‍ന്നു. ഇന്ത്യന്‍ സംഘത്തലവന് ആദില്ലെ സുമരിവാല, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് തര്‍ലോചന്‍ സിംഗ് എന്നിവരെ കൂടാതെ വനിതാ ഹോക്കി താരങ്ങളടക്കം 50ഓളം വരുന്ന ഇന്ത്യന്‍ കായികതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് ഉദ്ഘാടന ചടങ്ങില്‍ നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ദേശീയ പതാകയേന്തും. ഇന്നലെയാണ് സര്‍ദാര്‍ സിംഗിനെ ഇന്ത്യന്‍ സംഘത്തിന്റെ ക്യാപ്റ്റനായി നിയമിച്ചത്.
കഴിഞ്ഞ ഗെയിംസുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയും തികഞ്ഞ പ്രതീക്ഷയിലാണ് ജംബോ സംഘത്തെ ഏഷ്യന്‍ ഗെയിംസിനായി അയക്കുന്നത്. ചൈന, ആതിഥേയരായ ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘം ഇന്ത്യയുടേതാണ്. 515 താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ അണിനിരക്കുന്നത്. മേളയിലെ ഏറ്റവും ആകര്‍ഷണമായ അത്ലറ്റിക്സില് 56 അംഗ സംഘമാണ് പങ്കെടുക്കുന്നത്. ഇതില്‍ 20 പേര് മലയാളികളാണ്.
പുരുഷവിഭാഗത്തില്‍ കുഞ്ഞു മുഹമ്മദ് (400മീ, 4ഃ400 മീ. റിലേ), സജീഷ് ജോസഫ് (800 മീ.), ജിതിന് പോള്‍ (400 മീ. ഹര്‍ഡില്‍സ്), ജോസഫ് ജി. എബ്രഹാം (400മീ. ഹര്‍ഡില്‍സ്), രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), കെ.ടി. ഇര്ഫാന് (20 കി.മീ. നടത്തം), ജിബിന്‍ സെബാസ്റ്റ്യന്‍, കെ.ജെ. അരുണ്‍, ജിത്തു ബേബി (മൂന്നു പേരും 4ഃ400 മീറ്റര്‍ റിലേ), വനിതകളില്‍ ടിന്റു ലൂക്ക (800 മീ), ഒ.പി. ജയ്ഷ (1500 മീ, 5000 മീ), സിനി മാര്‍ക്കോസ് (1500 മീ), പ്രീജാ ശ്രീധരന് (5000 മീ, 10000 മീ), എം.എ. പ്രജുഷ (ട്രിപ്പിള്‍ ജമ്പ്, ലോങ്ജമ്പ്), മയൂഖാ ജോണി (ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്), മെര്ലിന് കെ. ജോസഫ്, സിനി എസ്, വി. ശാന്തിനി (മൂവരും 4ഃ100 മീ. റിലേ), സി. ആര്യ (4ഃ400മീ. റിലേ) എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍. ഇതില്‍ പ്രീജ ശ്രീധരന്, ജോസഫ് ജി. എബ്രഹാം എന്നിവര്‍ കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളുമാണ്. ഇവരെ കൂടാതെ ബാഡ്മിന്റണിലെ ദേശീയ ചാമ്പ്യന്‍ പി.സി. തുളസി, റോവിങ് ടീമിലെ ഡിറ്റിമോള്‍ വര്‍ഗീസ്, പി.യു. റോബിന്, ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ് എന്നിവരും മലയാളികളാണ്. കൂടാതെ ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍ എന്നീ ടീം ഇനങ്ങളിലും മലയാളികള്‍ ഉണ്ട്.
കഴിഞ്ഞ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 14 സ്വര്‍ണ്ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 64 മെഡലുകള്‍ നേടി ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ ഇതിലും മെച്ചപ്പെട്ട പ്രകടമാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. 70-75 മെഡലുകളാണ് ലക്ഷ്യം. കഴിഞ്ഞ തവണ അത്ലറ്റിക്സില് നിന്ന് അഞ്ച് സ്വര്‍ണ്ണവും ബോക്സിംഗ്, ടെന്നീസ്, കബഡി എന്നിവയില്‍ നിന്ന് രണ്ടു വീതവും ഷൂട്ടിംഗ്, റോവിംഗ്, ക്യു സ്പോര്‍ട്സ് എന്നിവയില്‍ നിന്ന് ഓരോ സ്വര്‍ണ്ണവുമാണ് ഇന്ത്യ നേടിയിരുന്നത്. പ്രമുഖ താരങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇത്തവണ ടെന്നീസില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ മെഡല്‍ പ്രതീക്ഷയൊന്നുമില്ല. നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് സോംദേവ് ദേവ് വര്‍മ്മ, പരിചയസമ്പന്നനായ ലിയാണ്ടര്‍ പേസ്, രോഹന് ബൊപ്പണ്ണ എന്നിവരുടെ പിന്മാറ്റമാണ് ഇന്ത്യയുടെ മെഡല്‍ സാധ്യത കുറച്ചത്. എങ്കിലും സാനിയ മിര്‍സയുടെ സാന്നിധ്യം ടീമിന് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്.
എന്നാല്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇതുവരെ സ്വര്‍ണ്ണ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16 ഗെയിംസുകളുടെ ചരിത്രമെടുത്താല്‍ അഞ്ച് വെള്ളിയും 10 വെങ്കലവുമടക്കം 15 മെഡലുകളിലൊതുങ്ങും ഇന്ത്യന്‍ നേട്ടം. ഇത്തവണ അതിന് മാറ്റം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റര്‍മാര്‍. എന്നാല്‍ ചൈന, കൊറിയ, ഇറാന് എന്നിവിടങ്ങളില്‍ നിന്നുള്ള കരുത്തരോട് പൊരുതിവേണം ഇന്ത്യന്‍ താരങ്ങള്‍ക്ക് വെന്നിക്കൊടി പാറിക്കാന്‍. ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഭാരോദ്വഹകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. സഞ്ജിത ഖുമുക്ചം ചാനു, സുഖന് ഡേ, സതീഷ് ശിവലിംഗം എന്നിവരായിരുന്നു ഗ്ലാസ്ഗോയില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍. ആകെ 17 മെഡലുകളാണ് ഈ ഇനത്തില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയത്. ഇഞ്ചിയോണില്‍ അഞ്ച് വീതം പുരുഷ-വനിതാ താരങ്ങളാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ബാഡ്മിന്റണില്‍ സൂപ്പര്‍താരങ്ങളായ പി.വി. സിന്ധുവിന്റെയും സൈന നെഹ്വാളിന്റെയും ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയ പി. കശ്യപിന്റെയും സാന്നിധ്യവും ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു.
കഴിഞ്ഞ വെങ്കലത്തില്‍ ഒതുങ്ങിയ ഇന്ത്യന്‍ ഹോക്കി ടീമും ഇത്തവണ സ്വര്‍ണ്ണം നേടാനുറച്ചാണ് ഇഞ്ചിയോണിലെത്തുന്നത്. അതുപോലെ അത്ലറ്റിക്സിലും ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്കസ്ത്രോയില്‍ സ്വര്‍ണ്ണം നേടിയ വികാസ് ഗൗഡ ആ നേട്ടം ആവര്‍ത്തിക്കാനുറച്ചാണ് ഇഞ്ചിയോണില്‍ ഇറങ്ങുന്നത്. ഗൗഡക്ക് പുറമെ ജോസഫ് ജി. എബ്രഹാമും പ്രീജ ശ്രീധരനും വനിതകളുടെ 4ഃ400 മീറ്റര്‍ റിലേ ടീമും കഴിഞ്ഞ ഗ്വാങ്ഷൂ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ അശ്വിനി അകുഞ്ചിയും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലെ സ്വര്‍ണ്ണ ജേത്രി സുധ സിംഗും തുഴച്ചില്‍ പുരുഷന്മാരുടെ സിംഗിള്‍സ് സ്കള്ളില്‍ കഴിഞ്ഞ തവണ സ്വര്‍ണ്ണം നേടിയ ബല്‍രംഗ് ലാല്‍ താക്കൂറും ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ്. 800 മീറ്ററില്‍ മത്സരിക്കുന്ന ടിന്റു ലൂക്കയും മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 20 കി.മീ. നടത്തത്തില്‍ മത്സരിക്കുന്ന മലയാളി താരം കെ.ടി. ഇര്‍ഫാനും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. അതുപോലെ ബോക്സിംഗില്‍ നിന്നും ഗോദയില്‍ നിന്നും മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. ബോക്സിംഗില്‍ ശിവ്ഥാപ്പ, മന്ദീപ് ജഗ്ര, ദേവേന്ദ്രോ സിംഗ്, വികാസ് കൃഷ്ണന് തുടങ്ങയവര്‍ പുരുഷവിഭാഗത്തില്‍ റിംഗിലിറങ്ങുമ്പോള്‍ വനിതാ വിഭാഗത്തില്‍ മേരികോമാണ് സൂപ്പര്‍താരം. അമ്പെയ്ത്തില്‍ ദീപിക കുമാരി, ബോംബെയ്ലാ ലെയ്ഷ്റാം എന്നിവര്‍ സിംഗിള്‍സിലും ടീം ഇനത്തിലും മെഡല്‍ നേടാന്‍ സാധ്യതയുള്ളവരാണ്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം നടന്നത് 1990ല്‍ ബീജീംഗിലാണ്. അന്ന് ഒരു സ്വര്‍ണ്ണം മാത്രമാണ് ഇന്ത്യ നേടിയത്. സ്വര്‍ണ്ണ വേട്ടയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ദല്‍ഹിയില്‍ 1951ലെ ആദ്യ മേളയിലാണ്. 15 സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. ഇത്തവണ സ്വര്‍ണ്ണവേട്ടയിലും ചരിത്രം കുറിക്കാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യംവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: