തൃശൂര്‍: ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറുടെ ടീമെന്ന ഗ്ലാമറില്‍ ആദ്യ പരീശീലന മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴസ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള പോലീസിനെ തകര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് ടീം സജ്ജമാണെന്ന് തെളിയിച്ചു. ഒന്നര മണിക്കൂര്‍ നേരം മുന്നു പകുതികളാക്കി തിരിച്ച മത്സരത്തില്‍ കേരള പോലീസിനെതിരെ തികഞ്ഞ ആധിപത്യം പുലര്‍ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കന്നി വിജയം നേടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി മുന്‍ ന്യൂകാസില്‍ താരം മൈക്കല്‍ ചോപ്ര, മലയാളി താരം സബിത്ത് സത്യന് എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടിയപ്പോള്‍ ആസ്ട്രേലിയന്‍ താരം ആന്‍ഡ്രൂസ് ബാരിക്സാണ് അഞ്ചാം ഗോള്‍ നേടിയത്. സന്തോഷ് ട്രോഫി താരം ജിപ്സണാണ് പോലീസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് പോലീസ് വല കുലുക്കി. മലയാളി താരം സബീത്താണ് ഗോള്‍ നേടിയത്. ആദ്യമായി ടര്‍ഫ് ഗ്രൗണ്ടില്‍ കളിക്കുന്ന പോലീസിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ കളി മധ്യനിരയില്‍ ഒതുങ്ങി. എന്നാല്‍ രണ്ടാം പകുതിയില്‍ പക്ഷേ മത്സരത്തിന് അല്പം ജീവന് വെച്ചു. കുടുതല്‍ വിദേശ കളിക്കാരെ കളത്തിലിറക്കിയ ബ്ലാസ്റ്റേഴ്സ് പക്ഷേ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി. പതിനഞ്ചാം മിനിറ്റില്‍ നേടിയ ഗോളിന് സബിത്ത് തന്നെയാണ് ഉടമയായത്. രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ശക്തരായ ബ്ലാസ്റ്റേഴ്സിനോട് പൊരുതിയ പോലീസ് ഗോള്‍ മടക്കാന്‍ ശ്രമം നടത്തി. രണ്ടാം പകുതിയില്‍ പെനാല്‍റ്റി ബോക്സിന് മുന്നില്‍ നിന്ന് പോലീസ് താരം തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ലൂയിസ് ബരാറ്റോ കോര്‍ണറിന് വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. മൂന്നാം പകുതിയില്‍ പക്ഷേ കളിയുെട ചിത്രം മാറുന്നതാണ് കണ്ടത്.
വിദേശ താരങ്ങളായ മൈക്കല്‍ ചോപ്രയും ആന്‍ഡ്രു ബാരിക്ക്സും ഇയാന്‍ ഹ്യൂമും പോലീസ് നിരയിലേക്ക് കടന്നാക്രമിച്ചപ്പോള്‍ ആദ്യ പെനാല്‍റ്റി വഴങ്ങിയാണ് പോലീസ് പ്രതിരോധിച്ചത്. പരിചയ സമ്പന്നനായ മൈക്കല്‍ ചോപ്ര അനായാസം പെനാല്‍റ്റി ഗോളാക്കി. മൂന്നാം ഗോള്‍ പിറന്ന് നിമിഷങ്ങള്‍ക്കം തന്നെ പോലീസ് ഗോളി നിഷാദിനെ നിഷ്പ്രഭനാക്കി ചോപ്ര തന്റെ രണ്ടാം ഗോള്‍ നേടി. നാല് ഗോള്‍ നേടിയിട്ടും ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്സ് ആന്‍ഡ്രു ബാരിക്ക്സിലുടെയാണ് ഗോള്‍ പട്ടിക തികച്ചത്. എന്നാല്‍ കളി തീരാന്‍ രണ്ട് മിനിട്ട് മാത്രം അവശേഷിക്കെ അനൂപ് നല്കിയ പാസില്‍ നിന്ന് ജിംപ്സണ്‍ പോലീസിന്റെ ഗോള്‍ നേടി. ഗോളിയും കോച്ചുമായ ജയിംസ് ഡേവിഡ് പുറത്തിരുന്ന് സന്ദീപ് നന്തി, ലൂയിസ് ബരാറ്റോ എന്നിവരെയാണ് പരീക്ഷിച്ചത്. മലയാളി താരം സുശാന്തും കളത്തിലിറങ്ങിയിരുന്നു. മുന്‍ ഇന്റര്‍ നാഷണന്‍ ഐ.എം. വിജയന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ പോലീസിനെ പി.രാഹുലാണ് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: