കോട്ടയം: പ്രേഷിതവൃത്തിയുടെ മറവില്‍ മനുഷ്യക്കടത്ത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയും വീട്ടുജോലിക്ക് നിയോഗിക്കുകയും ചെയ്യുന്ന സംഘത്തിന് അന്യസംസ്ഥാനത്ത് പ്രേക്ഷിതവൃത്തിചെയ്യുന്ന ചില കന്യാസ്ത്രീകളും ഒത്താശ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം വീട്ടുവേലയ്ക്ക് നിന്നിരുന്ന ഒഡീഷാ പെണ്‍കുട്ടിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം പുറത്തറിഞ്ഞതോടെയാണ് ഇത്തരം മനുഷ്യക്കടത്തിന് പിന്നില്‍ കന്യാസ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിവായത്. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പെടുന്ന രണ്ട് കന്യാസ്ത്രീകളാണ് ഈ പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റ് മൂന്ന് പെണ്‍കുട്ടികള്‍കൂടി ഉണ്ടെന്ന് മര്‍ദ്ദനത്തിനിരയായ പതിനാറുകാരി മൊഴി നല്‍കിയിട്ടുണ്ട്. തന്നേക്കാള്‍ പ്രായംകുറഞ്ഞ രണ്ട് പെണ്‍കുട്ടികളും അവരേക്കാള്‍ മുതിര്‍ന്ന മറ്റൊരു പെണ്‍കുട്ടിയും തന്നോടൊപ്പം കേരളത്തില്‍ എത്തിയതായാണ് മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ മറ്റ് മൂന്നു പെണ്‍കുട്ടികള്‍ എവിടെയാണ് എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് പങ്കുണ്ടെന്നും പെണ്‍കുട്ടിയുടെ വാക്കുകളില്‍ നിന്ന് വെളിവാകുന്നുണ്ട്. ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന കൗമാരക്കാരായ പെണ്‍കുട്ടികളെ വീട്ടുവേലയ്ക്കും മറ്റും ദുരുപയോഗം ചെയ്യു ന്നുണ്ടെന്നുമാണ് സൂചന. പാലാ കൊല്ലപ്പള്ളിക്ക് സമീപത്തെ ബാറുടമയുടെ വീട്ടില്‍നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്ത് കാണാനുണ്ട്. ഒഡീഷ, ബീഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രേക്ഷിതവൃത്തിക്കായി പോകുന്ന കന്യാസ്ത്രീകള്‍ അവിടെ നിന്നും കൗമാരക്കാരായ പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തി ദുരുപയോഗം ചെയ്യുന്നതായാണ് ഇത്തരം വാര്‍ത്തകള്‍ വെളിവാക്കുന്നത്.
അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ യത്തീംഖാനകളുടെ പേരിലും മറ്റും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നതുപോലെ ദൈവവേലയുടെ മറവില്‍ ശുശ്രൂഷക്കെത്തുന്നവരും മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: