ന്യൂദല്‍ഹി: ജമ്മു കശ്മീരിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് റോഡ് ടോള്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. സപ്തംബര്‍ 24 വരെയാണ് ഉത്തരവ്. ന്യൂദല്‍ഹിയിലുള്ള ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ റസിഡന്‍സ് കമ്മീഷണറില്‍ നിന്ന് ഇതിനുള്ള പ്രത്യേക അനുമതി ലഭിക്കുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ആവശ്യപ്രകാരമാണ് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
അപ്രതീക്ഷിത പ്രളയത്തില്‍ തകര്‍ന്ന ജമ്മുകശ്മീരിലെ റോഡുകളുടെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉടന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഇതിനകം തകര്‍ന്ന റോഡുകളുടെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കും. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും.
കശ്മീര്‍ താഴ്വരയിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി ജല ശുദ്ധീകരണ പ്ലാന്റ് കശ്മീരില്‍ സ്ഥാപിക്കാന്‍ കേന്ദ്രകുടിവെള്ള-ശുചീകരണ മന്ത്രാലയം തീരുമാനിച്ചു. നാലു ലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള പ്ലാന്റാണ് താത്ക്കാലികമായി സ്ഥാപിക്കുന്നത്. കുപ്പികളില്‍ ശുദ്ധജലം ജനങ്ങള്‍ക്കെത്തിക്കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി കശ്മീരിലേക്ക് നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: