എല്ലാം കവിതയിലാക്കുകയും കവിത തന്നെ ജീവിതമാക്കുകയും ചെയ്ത മഹാകവിയായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്. സ്വയം കവിതയെഴുതിയതിനൊപ്പം അദ്ദേഹം മറ്റുള്ളവരെ, കവിതയെഴുതാനും കവിതയില്‍ ജീവിക്കാനും പ്രേരിപ്പിച്ചു. കുഞ്ഞുക്കുട്ടന് തമ്പുരാന് എല്ലാം കവിതയ്ക്കായി സമര്‍പ്പിച്ചു. കത്തെഴുതുന്നതും ആശയങ്ങള്‍ കൈമാറുന്നതുമെല്ലാം അദ്ദേഹം കവിതയിലാക്കി. ”കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരെ!” എന്ന പ്രശസ്തമായ ആഹ്വാനം അദ്ദേഹം ഓരോരുത്തര്‍ക്കായും നല്കി.
മലയാളസാഹിത്യത്തിന്റെ കുലപതികളുടെ മുന്‍നിരയില്‍ സ്ഥാനമുള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ജനിച്ചിട്ട് നൂറ്റിയമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ഇന്ന്. അദ്ദേഹം മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ക്ക് അനുസരിച്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാനും അതിലൂടെ തുമ്പുരാന്‍ ആരാണെന്നും സംഭാവനകള്‍ എന്തൊക്കെയാണെന്നും പുതിയ തലമുറയെ അറിയിക്കാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ അവസരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല.
സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഇത്ര ബൃഹത്തായ ഒരു കൃതി പദാനുപദം ഒരാള്‍ തന്നെ തര്‍ജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിലായിരുന്നു തര്‍ജ്ജമ. വ്യാസമഹാഭാരതത്തിന്റെ വിവര്‍ത്തനത്തിലൂടെ അദ്ദേഹം മലയാളഭാഷയ്ക്കു തന്നെ പ്രിയപ്പെട്ടവനായി. പതിനെട്ട് പര്‍വങ്ങളും രണ്ടായിരം അധ്യായങ്ങളും ഒരുലക്ഷത്തി ഇരുപത്തിയെണ്ണായിരം ശ്ലോകങ്ങളുമുണ്ട് വ്യാസ മഹാഭാരതത്തിന്. എണ്ണൂറ്റി എഴുപത്തിനാല് ദിവസമെടുത്താണ് മലയാള ഭാഷയിലേക്കുള്ള തര്‍ജ്ജമ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് പൂര്‍ത്തിയാക്കിയത്. ദിവസവും രാത്രി മൂന്നുമണിക്കൂര്‍ അദ്ദേഹം ഇതിനായി ചെലവഴിച്ചുവത്രെ. ആദ്യമാദ്യം അമ്പതു ശ്ലോകങ്ങളും പിന്നീട് നൂറ്റിയമ്പതുവീതം ശ്ലോകങ്ങളുമായാണ് തര്‍ജ്ജമ ചെയ്തത്. ക്രമേണെ ശ്ലോകങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1906ലാണ് മഹാഭാരത വിവര്‍ത്തനത്തിന്റെ ആദ്യപ്രസിദ്ധീകരണം പുറത്തുവന്നത്.
മലയാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ വേണം കവിതകളെഴുതാന്‍ എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഏതു സാധാരണക്കാരനും അനുഭവിക്കാന്‍ പോന്നതാകണം കവിത. കുഞ്ഞുക്കുട്ടന് തമ്പുരാന്റെ വാക്കുകളും ശൈലിയുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. മലയാളസാഹിത്യത്തില്‍ സംസ്കൃതത്തിന്റെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംസ്കൃതത്തെ പൂര്‍ണ്ണമായി ഒഴിവാക്കി, മലയാള പദങ്ങളെ മാത്രം ആശ്രയിച്ച് കവിത രചിക്കുന്നത് പ്രചാരത്തിലുണ്ടായിരുന്നില്ല. ഉന്നത കുലജാതര്‍ക്കും വലിയ സംസ്കൃതജ്ഞാനികള്ക്കും മാത്രം പറഞ്ഞിട്ടുള്ളതാണ് കവിതയെഴുത്തും ആസ്വാദനവുമെന്ന് സാധാരണക്കാര്‍ ധരിച്ചു വച്ചിരുന്ന ഒരു കാലത്ത്, സാധാരണക്കാര്‍ക്കായി കവിതയെഴുതുകയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസമില്ലാത്തവര്‍ക്കും കവിത മനസ്സിലാകണമെന്ന നിര്‍ബന്ധത്തോടെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അങ്ങനെ വിശകലനം ചെയ്യുമ്പോള്‍ സമൂഹത്തിന്റെ പിന്നാമ്പുറത്ത് അകറ്റി നിര്‍ത്തിയിരുന്ന ജനവിഭാഗത്തിനെ കവിതയുടെ ആസ്വാദന ഭംഗി അനുഭവിപ്പിക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്. മലയാള കവിതയിലെ ആദ്യത്തെ ജനകീയ ഇടപെടല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെതാണെന്ന് നിസ്സംശയം പറയാം.
വെണ്മണി പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മലയാള കവിതയിലും നാടകത്തിലും സംസ്കൃതത്തിന്റെ അതിപ്രസരത്തിന് മാറ്റമുണ്ടായതെന്നാണ് പറയപ്പെടുന്നത്. ആധുനികതയുടെ പൂര്വരംഗമായിരുന്നു വെണ്മണിപ്രസ്ഥാനം. വെണ്മണിപ്രസ്ഥാനത്തിന്റെ പിതാവ് വെണ്മണി പരമേശ്വരന് നമ്പൂതിരിപ്പാടാണ്. എറണാകുളം ജില്ലയിലെ ചൊവ്വരക്കടുത്ത് വെള്ളാപ്പിള്ളി വെണ്മണി ഇല്ലത്താണ് അദ്ദേഹത്തിന്റെ ജനനം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിപ്പിള്ളതമ്പുരാട്ടിയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധത്തിലുണ്ടായ പുത്രന്മാരാണ് മലയാളത്തിന്റെ എക്കാലത്തേയും പ്രസിദ്ധരായിത്തീര്‍ന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാനും ഭാഗവതര്‍ കൊച്ചുണ്ണി തമ്പുരാനും. വെണ്മണി അച്ഛന് നമ്പൂതിരിപ്പാടിന്റെ ആദ്യ ഭാര്യ പൊല്പാക്കര ഇല്ലത്തെ ശ്രീദേവീ അന്തര്‍ജനമാണ്. ഇവരില്‍ ഉണ്ടായ മകനാണ് വെണ്മണി കദംബന്‍ നമ്പൂതിരിപ്പാട്. അദ്ദേഹമാണ് വെണ്മണി പ്രസ്ഥാനത്തെ കീര്ത്തിയിലെത്തിച്ചത്. വെണ്മണി അച്ഛന് നമ്പൂതിരിപ്പാടിന്റെ പിതാവിന്റെ അനുജനായ വെണ്മണി വിഷ്ണു നമ്പൂതിരിപ്പാടും ചേര്‍ന്നതാണ് വെണ്മണി കവിത്രയങ്ങള്.
വെണ്മണിപ്രസ്ഥാനത്തിന് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരുന്നു. സംസ്കൃതത്തിന്റെ പിടിയില്‍നിന്നും കാവ്യശൈലിയെ മോചിപ്പിച്ചെടുക്കുക, സംസ്കൃതഭാഷയേക്കാള് മലയാളഭാഷയെ പോഷിപ്പിച്ചെടുക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. ആധുനിക കാലത്ത് മലയാള ഭാഷയ്ക്കുവേണ്ടി ഉയരുന്ന ആദ്യത്തെ ഉറച്ച ശബ്ദവും പ്രവര്‍ത്തനവുമായിരുന്നു അത്. കവിതയെഴുത്ത് പരിശീലിപ്പിക്കാനായി കൊടുങ്ങല്ലൂര്‍ കോവിലകത്ത് കൊടുങ്ങല്ലൂര്‍ കളരി എന്നൊരു വേദിയുണ്ടായിരുന്നു. നിരവധി പ്രമുഖര്‍ കൊടുങ്ങല്ലൂര്‍ കളരിയുടെ ഭാഗമായിരുന്നു. മലയാള കവിതയുടെ വികാസത്തില്‍ വലിയ സ്വാധീനമാണ് വെണ്മണി പ്രസ്ഥാനം ഉണ്ടാക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ കളരിയുടെ പ്രതാപ കാലത്താണ് കുഞ്ഞികുട്ടന് തമ്പുരാന്റെ ജനനം. യഥാര്‍ഥപേര് രാമവര്മ്മഎന്നായിരുന്നു. കുഞ്ഞികുട്ടന് എന്നത് വിളിപ്പേരായിരുന്നു.
പതിനാറാമത്തെവയസില് അദ്ദേഹം കവിതയെഴുതിത്തുടങ്ങി. ആദ്യമെല്ലാം എഴുതിയ കവിതകള്‍ സംസ്കൃതത്തിലായിരുന്നു. വെണ്മണി പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ പെട്ട് കവിതാരചന മലയാളത്തിലാക്കി. മറ്റേതൊരു ഭാഷയെയും പോലെ മലയാളവും സ്വതന്ത്രമായി നിലനില്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി പച്ചമലയാളത്തില്‍ കവിതയെഴുതുന്ന ശൈലി അദ്ദേഹം പഠിച്ചു. തനിനാടന്പദങ്ങള് ചേര്‍ത്തുവെച്ച് ലളിതമായ രീതിയിലായിരുന്നു രചന. മനുഷ്യന് ഇഷ്ടപ്പെട്ട ശൃംഗാരവും ഹാസ്യവും ചേര്ത്തുവയ്ക്കുന്നതോടൊപ്പം ചുറ്റും കാണുന്ന ജീവിത സംഭവങ്ങളും ദൃശ്യങ്ങളും വിഷയമാക്കിയത് കവിതയുടെ മാറ്റുകൂട്ടി. മലയാള കവിതയില്‍ പച്ചമലയാള പ്രസ്ഥാനത്തിന് അദ്ദേഹം ആരംഭം കുറിക്കുകയും രൂപംകൊടുക്കുകയുമായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹത്തിന്റെ കവിഭാരതം എന്ന കൃതി പ്രസിദ്ധീകരിച്ചു. അക്കാലത്ത് ആനുകാലികങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കുഞ്ഞുക്കുട്ടന് തമ്പുരാന്. രസികരഞ്ജിനി മാസികയുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു. തമ്പുരാന്റെ അവസാനനാളുകള്‍ ചെലവഴിച്ചത് കോട്ടയ്ക്കലാണ്. ആ നാട്ടിലെ യുവാക്കളെ സാഹിത്യവുമായി ബന്ധപ്പെടുത്താന്‍ ‘ഗീര്വ്വാണിസഭ’എന്ന സ്ഥാപനം അദ്ദേഹം തുടങ്ങി.
ജനിച്ച കുലത്തിന്റെ അടിസ്ഥാനത്തില്‍ പേരില്‍ തമ്പുരാന് എന്നുണ്ടായിരുന്നെങ്കിലും സാധാരണക്കാരനായിരുന്നു അദ്ദേഹം. ജാതിയുടെ പേരിലുള്ള ചേരിതിരുവുകള്‍ പ്രകടമായിരുന്ന അക്കാലത്ത് ജാതിയും മതവും അയിത്തവുമൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. എല്ലാം കവിതമാത്രമായിരുന്നു കുഞ്ഞുക്കുട്ടന് തമ്പുരാന്. കവിത ആസ്വദിക്കുന്നവരും അല്ലാത്തവരുമെന്ന രണ്ടുമതത്തിലും ജാതിയിലും മാത്രം അദ്ദേഹം വിശ്വസിച്ചു. 1913 ജനുവരി 23നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന് മരിച്ചത്. നാല്പത്തിയെട്ടാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹം മലയാള ഭാഷയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
അരനൂറ്റാണ്ടുപോലും തികയാത്ത തന്റെ ജീവിതത്തിനിടയില്‍ നിരവധി കൃതികളിലൂടെ മലയാള സാഹിത്യത്തിന് വലിയ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. 14 സംസ്കൃത കൃതികളും 18 മലയാള പദ്യങ്ങളും 11 രൂപകങ്ങളും 16 ഗാഥകളും 38 ഖണ്ഡകാവ്യങ്ങളും 3 വ്യാകരണഗ്രന്ഥങ്ങളും, പുരാണ ഇതിഹാസങ്ങളിലായി പതിനെട്ട് വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്നുപോലും പുസ്തകശാലകളില്‍ ഇപ്പോള്‍ കിട്ടാനില്ലെന്ന ദുരവസ്ഥയിലാണ് മലയാള ഭാഷ. ശ്രേഷ്ഠഭാഷാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന് ഇതില്പരം മറ്റൊരു നാണക്കേടുണ്ടോ? ഭാഷയുടെ പേരില്‍ ഊറ്റം കൊള്ളുന്ന സര്‍ക്കാരുകളും സാംസ്കാരിക പ്രവര്‍ത്തകരും മലയാള ഭാഷയ്ക്കായി ജീവിതം സമര്‍പ്പിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൃതികള്‍ പുതിയ തലമുറയ്ക്ക് പ്രാപ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. വിശ്വമഹാസമ്മേളനം നടത്തിയും ഭാഷാ സ്നേഹം പ്രകടിപ്പിക്കാന്‍ പരിപാടികള്‍ സംഘടിപ്പിച്ചും ലക്ഷങ്ങള്‍ ധൂര്ത്തടിക്കുന്നവര് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൃതികള്‍ കണ്ടെത്തി പുനഃപ്രസിദ്ധീകരണം നടത്തണം. അദ്ദേഹത്തിന്റെ നൂറ്റന്പതാം ജന്മദിനത്തിലെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കപ്പെടണം. അദ്ദേഹത്തിനു നല്കുന്ന ആദരവ് ഭാഷയ്ക്ക് നല്കുന്ന ആദരവാണെന്ന തിരിച്ചറിവ് ഭരണ വര്‍ഗ്ഗത്തിനുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: