കോട്ടയം: ഗണേഷ്കുമാര് മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിപ്പെടുത്തിയെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള കോട്ടയത്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഗണേഷ്കുമാറിനോട് രാജി എഴുതി വാങ്ങുന്ന വിവരം കേരള കോണ്‍ഗ്രസ്(ബി) യോട് പറയാനുള്ള സാമാന്യ മര്യാദപോലും മുന്നണി ചെയര്‍മാന്‍കൂടിയായ ഉമ്മന്‍ചാണ്ടി കാണിച്ചില്ല. കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധിയായി മന്ത്രിയായ ഗണേഷിനെ ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഹൈജാക്ക് ചെയ്തു പാര്‍ട്ടിയുമായി ബന്ധമില്ലാതാക്കിയശേഷം പുറത്താക്കുകയായിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് മന്ത്രിസ്ഥാനം മടക്കി നല്‍കാം എന്ന് പറഞ്ഞിരുന്നു ഈ നടപടി. പിന്നീട് നാളിതുവരെ വാക്ക് പാലിക്കാത്തത് വഞ്ചനയും ചതിയുമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ചതിനോട് വിയോജിപ്പില്ല. എന്നാല്‍ റബറിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തോട്ടങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചത് തെറ്റാണ്. കേരള കോണ്‍ഗ്രസ്സിന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം ഒക്ടോബര്‍ 9 ന് തിരുനക്കര മൈതാനത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: