ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യദിവസമായ ഇന്ന് 18 സ്വര്‍ണ്ണമെഡലുകളാണ് തീരുമാനിക്കുക. ഇന്ത്യക്കും മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുന്നത്. ഷൂട്ടിംഗിലും ഭാരോദ്വഹനത്തിലുമാണ് ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍. ഷൂട്ടിംഗില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുംവനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം, വ്യക്തിഗത ഇനത്തിലും ഇന്ന് സ്വര്‍ണ്ണം നിര്‍ണയിക്കപ്പെടും.
പുരുഷ വിഭാഗത്തില്‍ ഓംപ്രകാശ്, ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് ജിത്തു റായി, ഓംകാര്‍ സിംഗ് എന്നിവരാണ് സിംഗിള്‍സിലും ടീം ഇനത്തിലും ഇന്ത്യക്ക് വേണ്ടി കൃത്യതയോടെ വെടിയുതിര്ക്കാനെത്തുന്നത്. വനിതാ വിഭാഗത്തില്‍ മലെയ്ക ഗോയല്‍ ശ്വേത ചൗധരി, ഹീന സിദ്ദു എന്നിവരാണ് മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജിത്തുറായി ഈയിനത്തില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ ഷൂട്ടറാണ് ഓംകാര്‍ സിംഗ്. വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന മലെയ്ക ഗോയല്‍ ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേത്രിയാണ്. ഹീന സിദ്ദു കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ നടന്ന ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് ഫൈനല്‍സിലെ സ്വര്ണ്ണമെഡലുള്പ്പെടെ നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയ താരമാണ്.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റര്‍മാരും ഇന്ന് ഇറങ്ങും. പുരുഷന്മാരുടെ 56 കി.ഗ്രാം വിഭാഗത്തില്‍ സുഖന് ഡേയും വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ സഞ്ജിത ഖുമുക്ചന്, സായിഖോം മീരാഭായി ചനു എന്നിവരാണ് ഇന്ന് മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുഖന് ഡേയും സഞ്ജിത ഖുമുക്ചനും സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ മീരാഭായി ചനു വെള്ളിയും കരസ്ഥമാക്കിയിരുന്നു.
ബാഡ്മിന്റണിലും ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. പുരുഷ വനിതാ ടീം ഇനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ഇറങ്ങുന്നത്. പുരുഷ വിഭാഗം ആദ്യ റൗണ്ടില്‍ ഇന്ത്യക്ക് എതിരാളികള്‍ ദക്ഷിണ കൊറിയയും വനിതകള്‍ക്ക് മക്കാവുമാണ് എതിരാളികള്‍. സൈന നെഹ്വാള്, പി.വി. സിന്ധു, പി. കശ്യപ് തുടങ്ങിയവരിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. പുരുഷന്മാരുടെ ബാസ്ക്കറ്റ് ബോളള് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഗ്രൂപ്പ് ബിയില്‍ പാലസ്തീനുമായി ഏറ്റുമുട്ടും. സൈക്ലിംഗിലും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പുരുഷ-വനിതാ ടീം സ്പ്രിന്റ് ഇനത്തിലാണ് ഇറങ്ങുന്നത്. ഹാന്റ്ബോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഗ്രൂപ്പ് ഡിയില്‍ ചൈനീസ് തായ്പേയിയുമായും വനിതകള്‍ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും. ജൂഡോയിലും ഇന്ത്യ മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങും. പുരുഷന്മാരുടെ 60 കി.ഗ്രാം വിഭാഗത്തില്‍ ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് നവ്ജ്യോത് ചന, വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേത്രി സുശീല ലിക്മബാം, 52 കി. വിഭാഗത്തില്‍ വെങ്കലം നേടിയ കല്‍പ്പന ദേവി എന്നിവരാണ് മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നത്. കൂടാതെ തുഴച്ചില്‍, ടേബിള്‍ ടെന്നീസ്, സ്ക്വാഷ് പുരുഷ വനിതാ സിംഗിള്‍സ് എന്നീ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: