നാരായണഗുരുവിനെ ഇനിയെങ്കിലും രാഷ്ട്രീയ കേരളം അംഗീകരിക്കണം. ഇന്നുവരെയും കേരളത്തിന്റെ അധികാരം നടത്തിയവര്‍ ആത്മാര്‍ത്ഥമായി ഗുരുവിനെ അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നുവെങ്കില്‍ ആധുനികകേരളത്തിന്റെ സൃഷ്ടാക്കളില്‍ അഗ്രഗണ്യനായ ഗുരുവിന്റെ ജീവിതവും കൃതികളും ഔപചാരിക വിദ്യാഭ്യാസത്തില്‍ പെടുത്തിയേനെ; അങ്ങനെ ചെയ്താല്‍ സംസ്കാരമുള്ള ആരും അതിനെ എതിര്‍ക്കാന്‍ ഇല്ലാതിരിക്കെ പ്രത്യേകിച്ചും. എന്നാല്‍ ഗുരുവിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ വഞ്ചന കാണിക്കുക മാത്രമാണ് അധികാരികള്‍ ചെയ്തിട്ടുള്ളത്.
വര്‍ഷാവര്‍ഷം ശ്രീനാരായണജയന്തിക്ക് ഇടംവലം നോക്കാതെ എല്ലാ ഭരണാധികാരികളും ഗുരുദേവന് പറഞ്ഞ ചില വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതില്‍ മത്സരിക്കുകയാണ് ചെയ്തിട്ടുള്ളത്. പലപ്പോഴും അത് വിപരീതാര്‍ത്ഥത്തിലാണ് ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും. മുമ്പു സ്ഥിരം പറഞ്ഞിരുന്ന ഒരു വാക്യമാണ്, ”കള്ളു ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്” എന്ന വാക്യം. എന്നാല്‍ സര്‍ക്കാര്‍തന്നെ മദ്യം ഉണ്ടാക്കി സാക്ഷരകേരളത്തെ കുടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആ പറച്ചില് സൗകര്യപൂര്‍വ്വം ഒഴിവാക്കി. ക്രമേണ സാക്ഷരകേരളം മദ്യകേരളമായും സാംസ്കാരശൂന്യരുടെ കേദാരമായും മാറി.
മഹത്തായ അനേകം കൃതികളും സമൂഹജീവിതത്തില്‍ അത്ഭുതകരങ്ങളായ പരിവര്‍ത്തനങ്ങളും വരുത്തിയ ഒരു മഹാത്മാവിനെ ഇന്നുവരെ പഠിപ്പിക്കേണ്ടതാണെന്ന് നമ്മുടെ ഭരണകൂടങ്ങള്‍ക്കു തോന്നിയില്ല. ആകെ മൂന്നോ നാലോ വാക്യങ്ങളേ ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളൂ എന്ന മട്ടിലാണ് ഇടതു-വലതു ഭരണസാരഥികള്‍ അവതരിപ്പിച്ചിട്ടുള്ളത്. അത് കാപട്യമാണ്. ഭരണാധികാരികള്‍ക്കും ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആ മഹാത്മാവിന്റെ പ്രധാനകൃതികളെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണം. അദ്ദേഹമെഴുതിയ വലുപ്പത്തില്‍ ലഘുവും ആശയത്തില്‍ മഹത്തുമായ ദൈവദശകത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പ്രത്യേകിച്ചും.
രാഷ്ട്രീയകേരളം എന്ന് എടുത്തു പറയുവാന്‍ കാരണമുണ്ട്. സാംസ്കാരികകേരളം ശ്രീനാരായണഗുരുവിനെ മാത്രമല്ല എല്ലാ നവോത്ഥാന നായകന്മാരെയും ആചാരന്മാരെയും അതതു കാലഘട്ടത്തില്‍തന്നെ ഉള്‍ക്കൊണ്ടിട്ടുണ്ട്, അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനാധിപത്യക്രമത്തില്‍, ജനിക്കുന്ന ഓരോരുത്തരും എന്തു ചിന്തിക്കണമെന്നും എന്തു പഠിക്കണമെന്നും ഒക്കെ തീരുമാനിക്കുന്നത് ഭരണകൂടമാണ്. അതായത് രാഷ്ട്രീയപാര്‍ട്ടികളാണ്. തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചയ്ക്കും അധികാരത്തിനും ചേരാത്തതൊന്നും പഠിപ്പിക്കാതിരിക്കാന്‍ അവര്‍ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനുവേണ്ടി സത്യവിരുദ്ധമായ അനേകം കാര്യങ്ങള്‍ പഠിപ്പിച്ചകൊണ്ടും ഇരിക്കുന്നു. അതുകൊണ്ടാണ് ഇത്രകാലമായിട്ടും ഗുരുവിന് കേരളത്തിന്റെ പൊതുമനസ്സില്‍ വേണ്ടത്ര ഇടം ലഭിക്കാതെപോയത്.
ഇതിന് ഇനിയെങ്കിലും മാറ്റം വരണം. മഹാനായ ഒരു വ്യക്തിയുടെ വൈശിഷ്ട്യം വേണ്ടത്ര എല്ലാവരിലും എത്തണമെങ്കില്‍ ഏതാനും ചില വാക്യങ്ങളുടെ ‘എമ്പോസിഷന്‍’ എഴുത്ത് അല്ല ആവശ്യം. ആ ആളിന്റെ ജീവിതം സമഗ്രമായി പഠിപ്പിക്കണം. സാന്ദര്‍ഭികമായി പറഞ്ഞതല്ലാത്ത, ചിന്തയുടെയും ധ്യാനത്തിന്റെയും അടിസ്ഥാനത്തിലെഴുതിയ കൃതികള്‍ വ്യാപകമായി പഠിപ്പിക്കണം, പ്രചരിപ്പിക്കണം.
മറ്റൊന്ന്, ഗുരുദേവ പക്ഷത്തുനില്‍ക്കുന്ന എല്ലാവരും പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. ഗുരുദേവന്റെ സന്യസ്ഥശിഷ്യന്മാരില് സവര്‍ണഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെയുണ്ടായിരുന്നു. ജാതിമതഭേദമെന്യേ സനാതനധര്‍മ്മം അറിയാനും പ്രചരിപ്പിക്കാനും താല്പ്പര്യമുളളവരെല്ലാം ഗുരുദേവന്റെ പിന്‍ഗാമികളാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ പിന്നീട് എന്തു സംഭവിച്ചു? എന്തുകൊണ്ടാണ് ആ പാരമ്പര്യം തുടരാന്‍ കഴിയാതെപോയത്? ഇതര സമൂഹത്തില്‍പ്പെട്ടവര്‍ എങ്ങനെയാണ് ഒഴിവായത്? ആരെങ്കിലും ഒഴിവാക്കിയതാണോ? അങ്ങനെയൊന്നുമല്ലെങ്കില്‍ പുതിയ കേരളം മാറിച്ചിന്തിക്കണം. അഥവാ അങ്ങനെ ഒഴിവാക്കപ്പെട്ടും തിരസ്കരിച്ചും പോയതാണെങ്കില്‍ അതിനും മാറ്റംവരണം.
നാനാജാതി മതസ്ഥര്‍ വരട്ടെ. എല്ലാവര്ക്കും വേണ്ടി വാതില്‍ മലര്‍ക്കെ തുറന്നിടുക. വരുന്നവര്‍ വളരും. വളരുന്നവര്‍ ഉയരും. ആരെയും അടിച്ചുപുറത്താക്കാതിരിക്കാം. ഗുരുദേവനോട് ഒരിക്കല്‍ ഒരു സുവിശേഷകന് ചോദിച്ചില്ലെ, ”ഞങ്ങളൊക്കെ വന്നാല്‍ അടിച്ചു പുറത്താക്കുമോ” എന്ന്. ഗുരുദേവന്റെ മറുപടി ഹ്രസ്വവും കൃത്യവുമായിരുന്നു. ”ആരെയും അടിച്ചു പുറത്താക്കാറില്ല, അടിച്ച് അകത്താക്കാറെ ഉള്ളൂ” സ്വീകാര്യതയുടെ മാനദണ്ഡം അതാണ്. വ്യത്യസ്തങ്ങളായ പ്രതിഷ്ഠാപനങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തയാളാണ് ഗുരുദേവന്. അതിനെ അനുകരിച്ച് നമുക്കും ചില പ്രതിഷ്ഠകള്‍ നടത്താം. ഗ്രന്ഥങ്ങളാവട്ടെ പുതിയ പ്രതിഷ്ഠകള്‍. ഓരോ സ്ഥലത്തിന്റെയും കൃതികളുടെയും സവിശേഷതയനുസരിച്ച് ഗ്രന്ഥപ്രതിഷ്ഠകള്‍. അറിവാഗ്രഹിക്കുന്നവര്, വിവേകം കൊതിക്കുന്നവര്‍ ഗ്രന്ഥപൂജ നടത്തട്ടെ. അക്ഷരോപാസന ആത്മശുദ്ധിക്ക് ഉപകരിക്കും. അക്ഷരം അഗ്നിയാണല്ലോ. അഗ്നിയുടെ ഗുണം ശുദ്ധീകരണമാണുതാനും.
കേരളത്തിന്റെ സാമൂഹികമനസ്സിനെയും സാംസ്കാരിക ബോധത്തെയും ശുദ്ധീകരിക്കാന്‍ ഗുരുദേവ കൃതികളോളം പോന്ന മറ്റൊന്നില്ല. അതിനെ നാം വേണ്ടത്ര വ്യാപിപ്പിക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: