തലശ്ശേരി/പാനൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച സിപിഎം കൊലയാളി സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍. കൂത്തുപറമ്പ് മാലൂരിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കുരുമ്പോളി തരിപ്പ് പ്രഭാകരനെയാണ്(42) ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ബോംബെറിഞ്ഞതിനു ശേഷം മനോജിനെ വെട്ടിയവരില്‍ പ്രധാനിയാണ് പ്രഭാകരന്. വിക്രമന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൃത്യത്തില്‍ പങ്കാളിയായതെന്നാണ് മൊഴി.
പ്രഭാകരന്റെ അറസ്റ്റോടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിനുള്ള പങ്കിന് തെളിവുകള്‍ പോലീസിന് ലഭ്യമായിക്കഴിഞ്ഞു. വിക്രമന്റെ കൂടെ മുന്‍പും ഓപ്പറേഷനുകളില്‍ പങ്കെടുത്തതായി പ്രഭാകരന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ മനോജ് വധക്കേസില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ എണ്ണം മൂന്നായി.
ഡിവൈഎസ്പിമാരായ ജോസി ചെറിയാന്, കെ.വി.സന്തോഷ്, എം.ജെ. സോജന് എന്നിവരുടെ നേതൃത്വത്തില്‍ പ്രഭാകരനെ ചോദ്യം ചെയ്യുന്നുണ്ട്. പഴയ കൊലയാളികള്‍ക്കൊപ്പം പുതുരക്തങ്ങളെയും പങ്കെടുപ്പിച്ചാണ് മനോജ് വധം നടപ്പാക്കിയത്. പത്തംഗ സംഘമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് പ്രഭാകരന്റെ മൊഴി. സംഭവത്തിന് ശേഷം പ്രഭാകരന് ഒന്നും സംഭവിക്കാത്ത മട്ടില്‍ മാലൂരിലേക്ക് പോവുകയായിരുന്നു. കൂലിപ്പണിക്കാരനായ പ്രഭാകരന് വിവാഹിതനാണ്. ഇയാളെ ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതി കൂടിയാണ് പ്രഭാകരന്. ഒരു മാസം മുന്‍പുതന്നെ മനോജിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതായി ഇയാള്‍ മൊഴി നല്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരടക്കം കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കതിരൂര്‍, മാലൂര്‍, തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ റെയ്ഡും തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം നാല് വാളുകള്‍ മാലൂരില്‍ പോലീസ് കണ്ടെടുത്തിരുന്നു. ഈ വാളുകളില്‍ ചോരക്കറയുണ്ട്. മനോജ് വധത്തിന് ഉപയോഗിച്ചതാണെന്ന സംശയത്തെ ത്തുടര്‍ന്ന് വാളുകള്‍ കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചു വരികയാണ്. അതിനിടെയാണ് മാലൂരില്‍ തന്നെയുള്ള സിപിഎം പ്രവര്ത്തകന് പിടിയിലായിരിക്കുന്നത്.
നേരത്തെ ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച സിപിഎംസംഘം മാലൂര്‍ കുണ്ടേരിയില്‍ ഒളിച്ചു താമസിച്ചതായി കണ്ടെത്തിയിരുന്നു. സിപിഎം ശക്തികേന്ദ്രമായ മാലൂരിന് സമീപം മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച ടിപി കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ പോലീസ് പിന്നീട് അതിസാഹസികമായി പിടികൂടുകയും ചെയ്തു. മനോജ് വധക്കേസിലും മാലൂര്‍ സ്വദേശി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മാലൂര്‍, കതിരൂര്‍, കൂത്തുപറമ്പ്, തലശ്ശേരി മേഖലകളിലെ സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എംഡിയും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവുമായ ചപ്ര പ്രകാശന് എന്ന ചന്ത്രോത്ത് പ്രകാശനുവേണ്ടി ജില്ലാ സെഷന്‍സ് ജഡ്ജ് വി.ഷെര്‍സി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. പ്രകാശനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് സംഘം നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്.
മുഖ്യപ്രതി വിക്രമന് വൈദ്യസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇതേ കോടതിയില്‍ അഡ്വ.കെ. വിശ്വന് മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയിലും ഇന്നലെ കോടതി വാദം കേട്ടു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: