നിങ്ങള്‍ സംസാരിക്കുന്നതേതോ അത് സ്വയം പ്രയോഗികമാക്കിയിട്ടുണ്ടെങ്കിലെ നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരിക്കുകയുള്ളൂ. അല്ലാത്തപക്ഷം വാക്കുകള്‍ പൊള്ളയായിരിക്കും. ഈശ്വരവിശ്വാസവും കര്‍മ്മവും നിശ്ചയാത്മകബുദ്ധിയോടും സദാചാരത്തോടും സമരസപ്പെടുമ്പോള്‍ ഒരു ശക്തിജാഗ്രത്താകും. അപ്പോള്‍ വാക്കും പ്രവൃത്തിയും നോട്ടവും സാന്നിദ്ധ്യവുമെല്ലാം ശക്തിയെ പ്രസരിപ്പിക്കുന്നവയായിരിക്കും. തീവ്രഭക്തിയോടുകൂടിയ നിശ്ചയാത്മകബുദ്ധിയുടെ സുശക്തമായ അവസ്ഥയാണ് ഭക്തപ്രഹ്ളാദന്‍ പ്രതിനിധാനം ചെയ്യുന്നത്. പ്രഹ്ളാദന് ആത്മീയമായ നിശ്ചയാത്മകബുദ്ധിയുടെയും അനന്യശരണാഗതിയുടെയും വിസ്മയാവഹമായ ഏകീഭാവമാണ് സര്‍വ്വശക്തനായ ശ്രീഹരിയെ സ്വന്തം ആത്മാവുമായി ഐക്യപ്പെടുത്തുവാന്‍ സമര്ത്ഥമായിരുന്നു ആ കുമാരന്റെ ഈശ്വരവിശ്വാസവും ഗൃഹണശക്തിയും ധീരതയും. ഈശ്വരവിശ്വാസത്തിന്റെയും നിശ്ചയാത്മകബുദ്ധിയുടെയും അത്യുല്‍ക്കടമായ ശക്തിയാല്‍ ആ ബാലന് കഠോരങ്ങളായ ദണ്ഡനങ്ങളെയും മരണത്തെപോലും അവഗണിച്ചുകൊണ്ട് നിര്‍ഭയനായി വര്‍ത്തിച്ചു.
നിശ്ചയാത്മകബുദ്ധിയെ അതിന്റെ കൂടുതല്‍ ശുദ്ധവും കൂടുതല്‍ ഉദീപ്തവുമായ അവസ്ഥയില്‍ നിര്‍മ്മലബുദ്ധി എന്ന് വിശേഷിക്കപ്പെടുന്നു. മലിനം എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ബുദ്ധിയെ മലിനമാക്കുന്നത് അഹങ്കാരമാണ്. ജീവന്റെ വൃത്തിയധിഷ്ഠിതമായ സങ്കല്പം ഞാന്‍ എന്ന ഭാവമാണ്. അതാണു അഹങ്കാരം. ബോധത്തിന്റെ അപരിമേയമായ വികാസമാണ് ബുദ്ധിയോഗത്തിന്റെ ലക്ഷ്യം. വ്യക്തിപരമായ അഭിമാനത്തോട് കൂടിയ അഹങ്കാരമാണ് ബോധത്തിന്റെ വികാസനത്തിനു ഏറ്റവും വലിയ പ്രതിബന്ധം എന്നറിയുവിന്‍.
ആത്മജ്ഞാനോദയത്തില്‍ മാത്രമേ അഹങ്കാരം തിരോഭവിക്കുകയുള്ളൂ. അഹങ്കാരം പ്രകടരൂപം കൈവരിക്കുമ്പോഴെല്ലാം അതിനെ നിങ്ങള്‍ക്ക് നിശ്ചയാത്മകബുദ്ധിയുടെ സഹായത്താല്‍ കണ്ടറിയാന്‍ കഴിയും. സാധകര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ അഹന്തയില്‍നിന്നും വൈകാരികവൃത്തികളില് നിന്നും അസംഗരായി വര്‍ത്തിക്കുകയാണു വേണ്ടത്. അതാണു ബുദ്ധിയോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന ജാഗരൂകത. അഹങ്കാരം അദൃശമായ സൂക്ഷ്മരൂപത്തില്‍ എപ്പോഴും നിങ്ങളിലുണ്ട്. എന്നാലത് വൈവിദ്ധ്യമാര്‍ന്ന കപടഭാവങ്ങളില് പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ നിങ്ങളുടെ സഹജാവസ്ഥയ്ക്ക് വിരുദ്ധമായ ഏതോ ഒന്നായി അറിയാന്‍ കഴിയണം. ശ്രദ്ധയില്‍ അനുഗൃഹീതമായ നിശ്ചയാത്മകബുദ്ധിയില് കൂടിയാണ് അത്തരം അറിവ് സമ്പാദിക്കേണ്ടത്
– രമാദേവി
തയ്യാറാക്കിയത്:
ടി. ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: