മുണ്ടക്കയം: മാരകമായ വിഷകീടനാശിനികള്‍ ഉപയോഗിച്ചുള്ള കൈതകൃഷിക്ക് വിവിധ സ്ഥലങ്ങളില്‍ നിരോധനം നിലനില്ക്കുമ്പോള് പാറത്തോട് പഞ്ചായത്തില്‍ ചോറ്റി നാലാം വാര്‍ഡില്‍ പെരിഞ്ചിറ പാലത്തിന് സമീപം പതിനഞ്ചേക്കറോളം വരുന്ന സ്ഥലത്ത് വ്യാപകമായി കൈതകൃഷി ചെയ്യാന്‍ തുടങ്ങിയതിനെതിരെ ഹിന്ദു ഐക്യവേദിയും പ്രകൃതി സംരക്ഷണ വേദിയും പ്രതിഷേധവുമായി രംഗത്തെത്തി.
തൂങ്കുഴിയില്‍ ബേബിച്ചന്റെ വക വസ്തുവിലാണ് കൈതകൃഷി ആരംഭിച്ചിരിക്കുന്നത്. പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം എസ്റ്റേറ്റില്‍ വ്യാപകമായി കൈതകൃഷി ആരംഭിച്ചപ്പോള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നിരവധി രോഗങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നു. പഞ്ചായത്തിന്റെ ജലനിധി കുടിവെള്ളപദ്ധതി കിണര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഇപ്പോള്‍ കൈതകൃഷി ആരംഭിച്ചിരിക്കുന്നത്. വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇരുന്നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കിണറാണ്. ജനങ്ങള്‍ ഉപയോഗിക്കുന്ന ഈ ഭാഗത്തുള്ള മൂന്നു തോടുകളും കൈതകൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളാല്‍ മലിനമാകുകയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന നാടിന് അപകടം വിതയ്ക്കുന്ന കൈതകൃഷി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കണ്ണന്‍ചോറ്റി, പ്രകൃതി സംരക്ഷണ വേദി താലൂക്ക് കണ്‍വീനര്‍ ഡോ. റെജീഷ് ചേനപ്പാടി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: