കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്ഗ്ഗാഭഗവതീക്ഷേത്രത്തിലെ നവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി 25 മുതല്‍ 9 ദിവസങ്ങളിലായി നവരാഗ സംഗീതോത്സവം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശങ്കരാഭരണം, കല്യാണി, സാവേരി, തോഡി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടകുറിഞ്ചി, ആരഭി എന്നീ ഒന്‍പത് രാഗങ്ങളില്‍ നവരാത്രി ദിനങ്ങളില്‍ വൈകിട്ട് 5 മുതല്‍ 7 വരെ നടക്കുന്ന സംഗീതാര്‍ച്ചനയില്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കും.
നവരാത്രി ദിനങ്ങളില്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ നവാഹച്ചാര്ത്തും നടതുറപ്പ് ദീപാരാധനയും വൈകിട്ട് 6ന് ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തിയും ചുവര് ചിത്രകലാകാരനുമായ സുമേഷ് നാരായണന് നമ്പൂതിരി നവരാത്രി നാളില്‍ ദുര്‍ഗ്ഗയുടെ ഒന്പതുഭാവങ്ങള് ചന്ദനത്തില്‍ ചാര്‍ത്തും. ഇതോടൊപ്പം അവതാര ചാര്‍ത്ത്, അവതാര അര്‍ച്ചന എന്നിവയും നടക്കും. 25ന് വൈകിട്ട് 5ന് ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍ അദ്ധ്യക്ഷതയില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നവരാഗ സംഗീതോത്സവത്തിന് ദീപപ്രകാശനം നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. റബ്കോ ചെയര്മാന് വി.എന്‍. വാസവന് ദുര്ഗ്ഗാഹസ്തം വിതരണം ചെയ്യും. പുതുതായി നിര്‍മ്മിക്കുന്ന സ്വര്ണത്തിടമ്പിന്റെ ഫണ്ടുസ്വീകരണം ഇളങ്കാവ് ദേവസ്വം സെക്രട്ടറി എ.ജി. രാജ്മോഹന്‍ നിര്‍വ്വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ രാജം ജി. നായര്‍ ചടങ്ങില്‍ ആശംസാപ്രസംഗം നടത്തും. എന്‍.യു. സഞ്ജയ്, പ്രദീപ് പാലമറ്റം, സുനിജ റെജി, ആദിത്യ ജയപ്രസാദ്, എം. വിഷ്ണു, സ്വാമിനാഥന് സ്വാമിമല, ഗായത്രി, ഗോപികാ മനോജ്, ദീപക് സുരേഷ് എന്നിവര്‍ വിവിധ ദിനങ്ങളിലെ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.
ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍, സെക്രട്ടറി ടി.എന്‍. ഹരികുമാര്‍, വൈസ് പ്രസിഡന്റ് പി.എസ്. ഗോപിനാഥന് നായര്‍, ജി. വിജയന്, കൃഷ്ണകൃപ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: