ആലപ്പുഴ: പ്രശസ്ത വോളിബോള്‍ താരം ഉദയകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം വഹിച്ചുള്ള പ്രത്യേകം അലങ്കരിച്ച വാഹനം അദ്ദേഹം ആദ്യം കളിപഠിച്ച മാരാരിക്കുളത്തെ എംഎസി ഗ്രൗണ്ടിലാണെത്തിയത്. നിരവധി സുഹൃത്തുക്കളും കായികപ്രേമികളും ഇവിടെ അന്തിമോപചാരമര്‍പ്പിച്ചു. മൂന്നിന് സ്വഗൃഹമായ പറമ്പില്‍ തറവാട്ടിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിച്ചു. കണ്ണീരിന്റെ നനവുമായി ആയിരങ്ങളാണ് വീട്ടുവളപ്പില്‍ സംസ്കാരത്തിനെത്തിയത്. നാടിന്റെ അഭിമാനമായി മാറിയ ഇഷ്ടകളിക്കാരന്റെ ആകസ്മിക നിര്യാണത്തില്‍ വെമ്പലടക്കാന് പലരും പാടുപെടുന്നുണ്ടായിരുന്നു. വൈകിട്ട് 5.20ന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. സഹോദരീപുത്രന് രാഹുല്‍ ചിതയ്ക്ക് തീകൊളുത്തി.
കായികരംഗത്തെ പ്രമുഖരും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നായകരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മന്ത്രി കെ. ബാബു, കെ.സി. വേണുഗോപാല്‍ എംപി,എംഎല്‍എമാരായ എ.എം. ആരിഫ്, പി. തിലോത്തമന്, മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍, മുന്‍ വോളിബോള്‍ താരം ഗോപിനാഥ്, ഷൈനി വില്‍സണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ഫുട്ബോള്‍ താരം ഐ.എം. വിജയന്, ടോം ജോസഫ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ രാജീവ് വിനോദ്, നടന് ജയന്, ഉദയകുമാറിന്റെ ഗുരുവായ കലവൂര്‍ എന്‍.ഗോപിനാഥ്, ഋഷിരാജ് സിങ്, ഐജി: ജയരാജ്, എസ്പി: ബാലചന്ദ്രന്, കളക്ടര്‍ എന്‍. പത്മകുമാര്‍, ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മധുസൂദന കുറുപ്പ്, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ദിലീപ്കുമാര്, എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റിയന് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തെ ആലപ്പുഴ എആര്‍ ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അനുശോചന സമ്മേളനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: