ഇഞ്ചിയോണ്‍: വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തിലും സ്ക്വാഷ് വനിതാ സിംഗിള്‍സിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.
ബാഡ്മിന്റണ്‍ വനിതാ ടീം ഇനത്തില്‍ സൈന നെഹ്വാളും പി.വി. സിന്ധുവുമടങ്ങുന്ന ടീം സെമിയില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യന് ഇന്തനോണ് രത്നചോക്ക് നയിച്ച തായ്ലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. അതേസമയം പുരുഷ ടീം പുറത്തായി. ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് കോമണ്ൂവെല്ത്ത് ചാമ്പ്യന്‍ പി. കശ്യപ് ഉള്‍പ്പെട്ട ടീം പുറത്തായത്.
സൈനയും സിന്ധുവും ആദ്യ രണ്ട് സിംഗിള്‍സും ജയിച്ചതോടെ ഇന്ത്യ 2-0ന്റെ ലീഡ് നേടിയെങ്കിലും മൂന്നാം സിംഗിള്‍സില്‍ പി.സി. തുളസിയും ആദ്യ ഡബിള്‍സില്‍ ശിഖി റെഡ്ഡിയും പ്രദന്യ ഗാദ്രെയും പരാജയപ്പെട്ടതോടെ തായ്ലന്റ് 2-2ന് സമനില പിടിച്ചു. എന്നാല്‍ നിര്‍ണായകമായ അവസാന ഡബിള്‍സില്‍ സിന്ധുവും അശ്വിനി പൊന്നപ്പയും തായ്ലന്റ് ജോഡികളെ കീഴടക്കിയതോടെയാണ് ഇന്ത്യ സെമിയില്‍ പ്രവേശിക്കുകയും മെഡല്‍ ഉറപ്പിക്കുകയും ചെയ്ത്. ഇന്ന് നടക്കുന്ന സെമിയില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യന്‍ വനിതകളുടെ എതിരാളികള്‍.
ആദ്യ സിംഗിള്‍സില്‍ രത്ചനോക് ഇന്തനോണിനെ 21-15, 17-21, 21-18 എന്ന ഗെയിമുകള്‍ക്ക് തോല്പിച്ചാണ് സൂപ്പര്‍താരമായ സൈന ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം സിംഗിള്‍സില്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേത്രി പി.വി. സിന്ധു 21-15, 21-13 എന്ന ഗെയിമുകള്‍ക്ക് പോണ്‍തിപ് ബര്ണപ്രസെര്ത്സുക്കിയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. എന്നാല്‍ മൂന്നാം സിംഗിള്‍സില്‍ മലയാളി താരം പി.സി. തുളസിക്ക് അടിതെറ്റി. ബുസ്സാന്‍ ബന്ബാംറുങ്ഫാനാണ് 21-12, 21-14 എന്ന ഗെയിമുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ തുളസിയെ തോല്‍പ്പിച്ചത്. ആദ്യ ഡബിള്‍സില്‍ ശിഖി റെഡ്ഡി-പ്രദന്യ ഗാദ്രെ സഖ്യം പോണ്തിപ്കുഞ്ചാല-വൊരവിചിത്ചായ്കുല് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് ലീഡ് നഷ്ടമായത്.
ഇതോടെ അവസാന ഡബിള്‍സ് ഇരു ടീമുകള്‍ക്കും നിര്‍ണാകയമായി. എന്നാല്‍ സിന്ധുവും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം സാപ്സിരീ-സരലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യന്‍ ടീം സെമിയിലെത്തി. നേരത്തെ മക്കാവുവിനെ 3-0ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തിയത്.
സ്ക്വാഷ് വനിതാ വിഭാഗം സിംഗിള്‍സിലും ഇന്ത്യ മെഡല്‍ ഉറപ്പാക്കി. ഇന്ത്യയുടെ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നതോടെ ഒരാള്‍ സെമിയില്‍ പ്രവേശിക്കും. സെമിയില്‍ പ്രവേശിച്ചാല്‍ മെഡല്‍ ഉറപ്പാണ്. വനിതാ സ്ക്വാഷില്‍ ഇന്ത്യ നേടുന്ന ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലായിരിക്കും ഇത്.
പ്രീക്വാര്‍ട്ടറില്‍ ജോഷ്ന ദക്ഷിണ കൊറിയയുടെ സോങ് സുമ്മിയേയും മലയാളിതാരം ദീപിക പള്ളിക്കല്‍ ചൈനയുടെ ഗു ജിന്യുവേയെയുമാണ് തോല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: