കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീദേവിയുടെ 61-ാം പിറന്നാളായ അമൃതവര്‍ഷം 61-ന്റെ ഒരുക്കങ്ങള്‍ അമൃതപുരിയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു. വരുന്ന ശനിയാഴ്ചയാണ് അമ്മയുടെ പിറന്നാള്‍. അതിനു മുന്നോടിയായി 26ന് രാജ്യത്തെ ഏറ്റവും വലിയ ആധ്യാത്മിക കൂട്ടായ്മയാണ് അമൃതപുരിയില്‍ നടക്കുന്നത്. തദ്ദേശീയരും വിദേശീയരുമായ ആധ്യാത്മികാചാര്യന്മാരും പണ്ഡിത ശ്രേഷ്ഠന്മാരും ഈ കൂട്ടായ്മയില്‍ പങ്കാളികളാകും. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അനേകം പുതിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം കുറിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ഭാരതീയ ജനതാപാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാജ്നാഥ്സിംഗ്, കേന്ദ്രറെയില്‍വേ മന്ത്രി സദാനന്ദഗൗഡ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ധനകാര്യമന്ത്രി കെ.എം.മാണി, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി.ജോര്‍ജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അമ്മയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുവാന്‍ അമൃതപുരിയിലെത്തും. മഠത്തില്‍ നിന്നും പ്രതിമാസ പെന്ഷന് ലഭിക്കുന്നവര്‍ക്ക് അമ്മയുടെ പിറന്നാളിന് ഓരോ സാരിയും സമ്മാനമായി നല്‍കും.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ അമൃതവര്‍ഷം 61 ന്റെ ബോര്‍ഡുകളും കമാനങ്ങളും തോരണങ്ങളും നിരന്നു കഴിഞ്ഞു. ലക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് താമസം, ഭക്ഷണം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അമൃതപുരിയിലേക്കെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും, അമ്മയുടെ ദര്‍ശനം ലഭ്യമാക്കുന്നതിനും കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സേവന തല്പരരായി ആയിരങ്ങളാണ് അമ്മയുടെ പിറന്നാളാഘോഷം ഗംഭീരമാക്കുന്നതിന് ഇവിടെ പ്രവര്‍ത്തനനിരതമായിരിക്കുന്നത്.
ദൂരെദിക്കില്‍ നിന്നും വന്നുചേര്‍ന്നിരിക്കുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയുടെ പിറന്നാളാഘോഷം നാടിന്റെ മൊത്തം ഉത്സവമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഭക്തരെയും പ്രമുഖ വ്യക്തികളെയും സ്വീകരിക്കുവാന്‍ അമൃതപുരി ഒരുങ്ങിക്കഴിഞ്ഞു.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: