കൊച്ചി: വിനോദ സഞ്ചാരികളും തദ്ദേശീയരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ടൂറിസം രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിയൂ എന്ന് കേരളാ ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി നടന്ന ഉത്തരവാദിത്വ ടൂറിസം സംബന്ധിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദവും മാത്രമല്ല ഇവിടത്തെ ജനങ്ങളെയും അവരുടെ ജീവിതരീതിയെയുമെല്ലാം വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തണമെന്ന് കെടിഎം സെക്രട്ടറി പി.കെ അനീഷ്കുമാര്‍ അഭിപ്രായപ്പെട്ടു.
വിദേശ വിനോദ സഞ്ചാരികളുടെ സന്ദര്‍ശന പരിപാടിയില്‍ ഹോം സ്റ്റേകളും ഗ്രാമീണ ജീവിതരീതികളും കൂടുതലായി ഉള്‍പ്പെടുത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൂറിസം വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം തദ്ദേശീയര്‍ക്കുകൂടി ലഭിക്കുമെന്നതിനാല്‍ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കണം.
ആലപ്പുഴ ഇതിന് ഉദാഹരണമാണ്. ഇവിടെ ഒട്ടുമിക്ക കുടുംബങ്ങളിലെയും ഒരാളെങ്കിലും ടൂറിസം മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. മത്സ്യതൊഴിലാളികള്‍ ഹൗസ് ബോട്ടുമായോ ഹോട്ടലുകളുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഹര്‍ത്താലുകള്‍ ജനജീവിതത്തെയും വിനോദ സഞ്ചാരികളുടെ വരവിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി. 5000 ഓളം ഡ്രൈവര്‍മാരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താവിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും നാടിനും പരിസ്ഥിതിക്കുമാണെന്നും തദ്ദേശീയ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും സെമിനാറില്‍ പങ്കെടുത്ത് ജോസ് ഡൊമിനിക് പറഞ്ഞു. സന്ദര്‍ശനത്തിന് മാത്രമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ രൂപപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത്തരം കേന്ദ്രങ്ങള രൂപപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉത്തരവാദിത്വ ടൂറിസം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും വരുംവര്‍ഷങ്ങളില്‍ ഇതിനു കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും പ്രൊജക്റ്റ് കോ ഓര്‍ഡിനെറ്റര്‍ സരൂപ് റോയ് നിര്‍ദേശിച്ചു. കുമരകം മോഡല്‍ ടൂറിസമാണ് കേരളത്തിന് ആവശ്യമെന്ന് സംസ്ഥാന ഫീല്‍ഡ് കോ-ഓര്‍ഡിനെറ്റര്‍ രൂപേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ചക്കും സാമൂഹ്യ വികസനത്തിനും ഗ്രാമീണ ടൂറിസം പദ്ധതികളാണ് നടപ്പിലാക്കെണ്ടാതെന്നും സംസ്ഥാന സര്‍ക്കാരിന് ഒട്ടേറെകാര്യങ്ങള്‍ ചെയ്യാനാകുമെന്നും സെമിനാറില്‍ മോഡറേറ്റര്‍ ആയിരുന്ന കിറ്റ്സ് ഡയറക്റ്റര്‍ രാജശ്രീ അജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: