ആലപ്പുഴ: ശിവഗിരി മഠം സമ്പുഷ്ടമായത് മദ്യത്തിന്റെ പണം കൊണ്ടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മദ്യരാജാക്കമാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠം ഉണ്ടാകുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആര് എന്ത് പറഞ്ഞാലും എസ്എന്‍ഡിപി യോഗത്തിന് ഒരു ചുക്കുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതഭംരാനന്ദയുടെ പ്രസ്താവനയ്ക്ക് മറുപടിയയായാണ് വെള്ളാപ്പള്ളിയുടെ മറുപടി. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് സ്വാമി ഋതഭംരാനന്ദനേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തോട് ശിവഗിരി മഠത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മദ്യപിക്കുന്നവരെയും മദ്യം വില്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. എസ്എന്‍ഡിപിയുടെ നിലപാടുകളോട് യോജിക്കാനാവില്ല. ശ്രീനാരയണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്നും ഋതംഭരാനന്ദ പറഞ്ഞു. എണ്‍പത്തിയേഴാമത് ശ്രീനാരായണ ഗുരു സമാധിദിനചാരണത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുദേവ ഭക്തര്‍ക്ക് മദ്യത്തെ അനുകൂലിക്കാനാവില്ല, മദ്യം നിര്‍മിക്കുന്നതും കുടിക്കുന്നതും ഒഴിവാക്കാനാണ് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്. ഇതിനെതിരെ ആരു പറഞ്ഞാലും അത് അംഗീകരിക്കാന്‍ പറ്റില്ല. മദ്യനയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും അദ്ദേഹം നിലപാട് തിരുത്തണമെന്നാണ് കരുതുന്നുതെന്നും ഋതംഭരാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: